രാജീവ് ഗാന്ധി വധത്തിന്റെ ചുരുൾ നിവരുന്ന ‘മിഷൻ 90 ഡേയ്‌സി’ൽ അന്വേഷണ ഉദ്യോഗസ്ഥൻ മേജർ ശിവറാമൻ ആദ്യക്ഷണം ലഭിച്ചത് സൂപ്പർതാരം മോഹൻലാലിന്. ഡേറ്റ് ക്ലാഷ് മൂലം ലാൽ ഉപേക്ഷിച്ച റോളാണ് മമ്മൂട്ടിക്ക് ലഭിച്ചതത്രെ. സംവിധായകൻ മേജർ രവി ഒരഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താനുമായി ഏറെ അടുപ്പമുള്ള മോഹൻലാലിന്റെ അടുത്ത് കഥ പറയാനെത്തിയ രവിക്ക് അടുത്ത ആറുമാസത്തേക്ക് താരത്തിന് ഡേറ്റില്ലെന്ന വിവരമാണ് ലഭിച്ചത്. മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നതിന് പൂർണ പിന്തുണയും ലാൽ നൽകിയത്രേ. പൂർണതയ്‌ക്കുവേണ്ടി ഏറെ ശ്രമിക്കുന്ന താരമാണ് മമ്മൂട്ടിയെങ്കിൽ ഏതു കഥാപാത്രത്തെയും ഉൾക്കൊള്ളാൻ കഴിയുന്നത്ര ഫ്ലക്സിബിളാണ് ലാൽ എന്നും രവി വിലയിരുത്തുന്നു.
1991 മേയ് 21നാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. വധത്തിനു പിന്നിലെ ഗൂഢാലോചനയിൽ കണ്ടെത്തിയ അന്വേഷണ സംഘത്തിൽ മേജർ രവിയും ഉണ്ടായിരുന്നു.
കൊലപാതകം നടന്ന് 88 ദിവസത്തിനുള്ളിൽ മുഖ്യ പ്രതി ശിവരശനെ ബാംഗ്ലൂരിൽ നടന്ന ഓപ്പറേഷനിൽ കീഴ്‌പ്പെടുത്തുകയും ചെയ്തു. ശിവരശനെ ജീവനോടെ പിടികൂടാൻ കഴിയാത്തതിൽ ഏറെ നിരാശനായിരുന്നു മേജർ രവി. സ്വാനുഭവത്തിന്റെ മുഹൂർത്തങ്ങളാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് പകരുന്നത്. വൻ താരനിരയുള്ള ‘മിഷൻ 90 ഡേയ്‌സ്’ ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ നിർമ്മിച്ചിരിക്കുന്നു.