‘ഇദയത്തിരുടനി’ലൂടെ തമിഴകത്തിന്റെ ഹൃദയം കവർന്ന ജ്യോതിർമയി ബോളിവുഡിലേക്ക്. രാജേഷ് ടച്ച്‌റിവർ സംവിധാനം ചെയ്യുന്ന ‘ടെൽ ദി സ്‌ട്രേഞ്ചേഴ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ജ്യോതി ഹിന്ദി സംസാരിക്കുന്നത്. അന്താരാഷ്‌ട്രതലത്തിൽ അംഗീകരിക്കപ്പെട്ട രാജേഷിന്റെ സിനിമ അഭിനേത്രി എന്ന നിലക്ക് ജ്യോതിക്ക് നേട്ടം തന്നെയായിരിക്കും. വിവാഹത്തിനുശേഷം അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങിയ ആദ്യ മലയാളി നായിക എന്ന ബഹുമതിയും ഇതിനകം ഈ താരം സ്വന്തമാക്കിക്കഴിഞ്ഞു. ‘ഇദയത്തിരുട’നിൽ ഐറ്റം ഡാൻസറായെത്തിയ ജ്യോതിക്ക് തമിഴിൽനിന്നും നിരവധി ഓഫറുകൾ ലഭിച്ചുവരികയാണ്.
പ്രസ് അക്കാദമിയിൽ നിന്നും ജേർണലിസം കോഴ്‌സ് പൂർത്തിയാക്കിയ ജ്യോതിർമയി മോഡലിംഗ് രംഗത്തുനിന്നും ടെലിവിഷനിലും തുടർന്ന് സിനിമയിലും എത്തിയത് വളരെ പതുക്കെയാണ്. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്‌ത ‘അവസ്ഥാന്തരങ്ങൾ’ എന്ന സീരിയലാണ് ഈ നടിയുടെ അഭിനയത്തിന്റെ മാറ്റുരച്ചത്. എൻ.മോഹനന്റെ കഥാപാത്രത്തെ പക്വതയോടെ സമീപിച്ച ജ്യോതി ചെറിയ വേഷങ്ങളിലാണ് സിനിമയിൽ തുടക്കമിട്ടത്. ഗായിക റിമി ടോമിയെ തുണച്ച ‘ചിങ്ങമാസം വന്നു ചേർന്നാൽ..’ എന്ന ഗാനമാണ് സിനിമയിൽ ജ്യോതിർമയിക്ക് വഴിത്തിരിവായത്. ‘ഭവം’ എന്ന ചിത്രം ദേശീയ തലത്തിൽ ശ്രദ്ധേയയാക്കി. അന്യർ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങി. വിവാഹശേഷം പുറത്തുവന്ന ‘ആലീസ് ഇൻ വണ്ടർലാന്റ്’ പരാജയമടഞ്ഞിരുന്നു. തുടർന്ന് മാതൃഭാഷ പൂർണമായും തഴഞ്ഞതോടെ ജ്യോതി തമിഴിൽ ഗ്ലാമർ പ്രദർശനത്തിനു നിർബന്ധിതയാകുകയായിരുന്നു. എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞ അപൂർവം നായികമാരിൽ ഒരാളാണ് ഈ സുന്ദരി. എല്ലുറപ്പുളള സ്‌ത്രീ കഥാപാത്രങ്ങൾ രൂപപ്പെടുമ്പോൾ ആദ്യം പരിഗണനയിൽ വരുന്ന നടിമാരിൽ ഇന്നും ജ്യോതി മുൻനിരയിൽ തന്നെ.