വിജിതമ്പിയുടെ പുതിയ ചിത്രത്തിൽ മോഹൻലാലിന്റെ അമ്മമാരായി ലക്ഷ്മിയും ഷീലയും വേഷമിടുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിലുളള ഈ സിനിമയിൽ പത്മപ്രിയയാണ് ലാലിന്റെ ജോഡി.
ശ്യാമപ്രസാദിന്റെ ‘അകലെ’യിൽ ആംഗ്ലോ ഇന്ത്യക്കാരി അമ്മയെ അവതരിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ ആത്മവിശ്വാസവുമായാണ് ഷീല വിജിതമ്പിയുടെ സെറ്റിലെത്തുക. രണ്ടാം വരവിൽ മോഹൻലാലിനൊപ്പം ആദ്യമായി സഹകരിക്കുകയാണിവർ. കെ.മധുവിന്റെ രാഷ്ട്രീയ ചിത്രം ‘പതാക’യിൽ സുരേഷ്ഗോപിയുടെ അമ്മയായി അഭിനയിച്ചുവരുന്ന ഷീല മിനിസ്ക്രീനിലും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ്.
നീണ്ട ഇടവേളക്കുശേഷമാണ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. തമിഴിൽ തിരക്കുളള അമ്മനടിയാണിവരിപ്പോഴും. സൗന്ദര്യ സംരക്ഷണത്തിൽ മുൻകാല നായികമാർക്ക് മാതൃകയായ ലക്ഷ്മിക്ക് ചേച്ചിവേഷങ്ങളും ലഭിക്കുന്നുണ്ട്. ‘ചട്ടക്കാരി’യിൽ ക്രിസ്ത്യൻ വേഷം അഭിനയിച്ച് ഫലിപ്പിച്ചാണ് ലക്ഷ്മി മലയാളത്തിൽ കരിയർ തുടങ്ങിയത്. പിന്നീട് ക്രിസ്ത്യൻ കഥാപാത്രങ്ങൾ എന്തുകൊണ്ടോ ഈ നായികയിൽനിന്ന് അകന്നുനിന്നു. മലയാളത്തിൽനിന്നുമെത്തിയ അമ്മ വേഷങ്ങൾ തുടർച്ചയായി നിരാകരിച്ച മുൻകാല നായികയുടെ മനസ്സുമാറിയെന്നാണ് സൂചന.
‘ദാദാസാഹിബി’ലൂടെ വിനയൻ പരിചയപ്പെടുത്തിയ സുരേഷ്ബാബുവാണ് വിജിതമ്പി-മോഹൻലാൽ ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. താണ്ഡവത്തിനുശേഷം സുരേഷ് മോഹൻലാലിനു വേണ്ടി രചന നിർവഹിക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ശ്രദ്ധേയമാണ്. അമ്മമാരുടെ സ്നേഹം ആവോളം നുകരാൻ കഴിയുന്ന യുവാവിന്റെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തെ വഴിത്തിരിവിലെത്തിക്കുന്നത്. ദിലീപിന്റെ ‘മഴത്തുളളിക്കിലുക്ക’ത്തിനുശേഷം ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അമ്മമാരുടെയും മാനസപുത്രന്റെയും കഥ വീണ്ടും മലയാളിക്കു മുന്നിലെത്തുകയാണ്.