മോഹൻലാൽ ഭരതപ്പിഷാരടിയായി അരങ്ങുവാണ ‘വടക്കുംനാഥൻ’ പ്രേക്ഷകപ്രീതി നേടുന്നു. സംസ്‌കൃത പണ്‌ഡിതനായുളള മോഹൻലാലിന്റെ പരകായപ്രവേശം വാർത്തയായതോടെ ‘വടക്കുംനാഥൻ’ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ നിലക്കാത്ത ജനപ്രവാഹമാണ്.
താരങ്ങളുടെ അഭിനയമികവാണ് ഈ ചിത്രത്തിന്റെ കാതൽ. മോഹൻലാലിനൊപ്പം നായികമാരായ പത്മപ്രിയയും കാവ്യാമാധവനും കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനമാണ് കാഴ്‌ചവെച്ചത്. മുരളി, ബാബു നമ്പൂതിരി എന്നിവരുടെ ഭാവാഭിനയ മികവും ശ്രദ്ധിക്കപ്പെട്ടു. നീണ്ട ഇടവേളക്കുശേഷം മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മ എത്തുന്നു എന്നതും വടക്കുംനാഥന്റെ പ്രത്യേകതയാണ്. ഷമ്മിതിലകന്റെ വില്ലൻവേഷവും ബിജുമേനോന്റെ സഹോദരവേഷവും ശ്രദ്ധേയമായി. ചെറുവേഷങ്ങളിലെത്തിയ സോനാനായരും ശ്രീജ ചന്ദ്രനും വരെ അഭിനയത്തിന്റെ മിതത്വം കാത്തു സൂക്ഷിച്ചു.
ഗാനങ്ങൾ തന്നെയാണ് വടക്കുംനാഥന്റെ ഹൈലൈറ്റ്. രവീന്ദ്ര സംഗീതം തുളളിത്തുളുമ്പുന്ന ഗാനങ്ങളുടെ ചിത്രീകരണവും മികച്ചു നിൽക്കുന്നു. ടൈറ്റിൽ ഗാനമായ ‘പാഹി പരം പൊരുളേ...’ ‘ഗംഗേ...’, ‘കളഭംതരാം...’ എന്നീ അർധശാസ്‌ത്രീയ ഗാനങ്ങൾക്കൊപ്പം മറ്റുളളവയും തിളങ്ങുന്നു.
എസ്.കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ വിജയഘടകങ്ങളിൽ പ്രധാനമാണ്. ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി തിരക്കഥാകൃത്ത് എന്ന നിലയിൽ പുതിയ വാഗ്‌ദാനമായിരിക്കുകയാണ്, ഈ ചിത്രത്തിലൂടെ.