സൂപ്പർതാരങ്ങൾക്കു വേണ്ടി പാടിയ ഗാനങ്ങളെല്ലാം പോപ്പുലറായതോടെ വിനീത് ശ്രീനിവാസൻ മുൻനിരക്കാരുടെ ചിത്രങ്ങളിൽ അവിഭാജ്യഘടകമാകുന്നു. അടുത്തിറങ്ങിയ ദിലീപ് ചിത്രങ്ങളിലെല്ലാം വീനീതിന്റെ പാട്ട് ഹൈലൈറ്റായിരുന്നു. ‘ദി സ്പീഡ് ട്രാക്കിൽ ദിലീപ് പാടി അഭിനയിച്ച ’കൊക്കരക്കോഴി....‘ എന്നു തുടങ്ങുന്ന പാട്ടിലും വിനീത് ശക്തി തെളിയിച്ചിരിക്കുകയാണ്. ഇൻസ്‌പെക്ടർ ഗരുഡ്, ചക്കരമുത്ത് എന്നിവയിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം കണ്ടു. ’ചക്കരമുത്തി‘ലെ ’കരിനീലക്കണ്ണിലെന്തെടീ...‘ സുജാതയോടൊപ്പമാണ് വിനീത് ആലപിച്ചത്. ’ചാന്തുപൊട്ടി‘ലെ ’ഓമനപ്പുഴ കടപ്പുറത്തിൽ...‘ ആണ് വിനീത് ദിലീപിനു വേണ്ടി പിന്നണി പാടിയ ആദ്യഗാനം.
തുറുപ്പുഗുലാൻ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ ’പിടിയാന... പിടിയാന...‘ എന്ന പാട്ടിനൊപ്പം നൃത്തം ചവിട്ടി മമ്മൂട്ടി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വിനീത് ആദ്യമായി പിന്നണിപാടിയത് മോഹൻലാൽ ചിത്രമായ ’കിളിച്ചുണ്ടൻമാമ്പഴ‘ത്തിനു വേണ്ടിയാണ്. ’കൂന്താലിപ്പുഴയൊരു...‘ എന്ന ടൈറ്റിൽ ഗാനം വിദ്യാസാഗറിന്റെ ശിക്ഷണത്തിലാണ് യുവഗായകൻ പാടിയത്. ഉദയാനാണ് താരം, നരൻ, രസതന്ത്രം എന്നീ ലാൽ ചിത്രങ്ങളിലും വിനീതിന്റെ പാട്ടുകൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോഹൻലാലിന്റെ പുതിയ ചിത്രമായ ’പരദേശി‘യിലും മാപ്പിളപ്പാട്ടിന്റ ഈണമുള്ള ഗാനവുമായി വിനീത് എത്തുന്നുണ്ട്.
ഉദയനാണ് താരം, യെസ് യുവർ ഓണർ എന്നീ ചിത്രങ്ങളിൽ പിതാവ് ശ്രീനിവാസനുവേണ്ടി പിന്നണി പാടി മലയാളസിനിമാ ചരിത്രത്തിൽ ഇടം നേടിയ വിനീത് അഭിനയരംഗത്തും മാറ്റുരയ്‌ക്കാൻ ഒരുങ്ങുകയാണ്. ’ക്ലാസ്‌മേറ്റ്‌സി‘ലെ ’എന്റെ ഖൽബിലെ വെണ്ണിലാവ്...‘ ആണ് ഗായകന്റെ മാസ്‌റ്റർപീസ്.