സമൃദ്ധിയുടെ വർണ്ണപ്പട്ടണിഞ്ഞ് ഓണമെത്തി. ഓണത്തെ വരവേൽക്കാൻ മലയാളികളുമൊരുങ്ങി. മണ്ണിനെയും മലയാളിയുടെ മനസിനെയും ഒരുപോലെ തൊട്ടറിയുന്ന ഓണം, ഒരാഘോഷം എന്നതിലുപരി നമ്മുടെ ജീവിത്തിന്റെ വേർപെടുത്താനാകാത്ത ഒരുഭാഗം കൂടിയാണ്. എന്തുകൊണ്ട് മലയാളിക്ക് ഓണം ഇങ്ങനെയൊന്നാകുന്നു. പുതിയ കാലത്തിന്റെ വേഗങ്ങളിൽ ജീവിത രീതിയാകെ മാറിയിട്ടും, മലയാളി വീണ്ടും വീണ്ടും ഓണത്തിലേയ്ക്ക് ഒരു ചെറു ഇടവേളയെങ്കിലും ലയിക്കുകയാണ്. അത്തം മുതൽ മുറ്റത്ത് ചാണകം മെഴുകി പൂക്കളമിട്ട്, തൃക്കാക്കരയപ്പനെ ഒരുക്കി ഒടുവിൽ പൂവടയും ആർപ്പുവിളിയുമായി ഓണം കൊണ്ടാടാൻ മലയാളിക്കാവുന്നില്ലെങ്കിലും, തിരുവോണദിനത്തിലെ ഒരു കൊച്ചു നിമിഷത്തിലെങ്കിലും ഇതെല്ലാം മനസിന്റെയുള്ളിലെങ്കിലും ഒരുക്കാനുള്ള വിശുദ്ധി മലയാളി നഷ്ടപ്പെടുത്തിയിട്ടില്ല... പഴയൊരു ഓണപ്പാട്ട് കേൾക്കുമ്പോൾ കണ്ണു നിറയുന്നതും മനസ് സുഖമായൊന്നു വിറയ്ക്കുന്നതും അതുകൊണ്ടാണ്.
ചുറ്റും കള്ളപ്പറയും ചെറുനാഴിയും, പിന്നെ കള്ളത്തരങ്ങളും ഒരുപാട് കാണുന്ന ഒരു കാലത്താണ് നമ്മളിന്ന് ഓണം കൊണ്ടാടുന്നത്. നമ്മെ ഏറെ അസ്വസ്ഥമാക്കുന്ന ഒരുപാട് യാഥാർത്ഥ്യങ്ങൾ ചുറ്റിലുമുണ്ട്. ഓരോ ദിനം കഴിയുന്തോറും കൂടുതൽ കൂടുതൽ നെറിവുകേടുകളിലേയ്ക്കാണ് നമ്മളൊക്കെയും അറിഞ്ഞും അറിയാതെയും വീണുകൊണ്ടിരിക്കുന്നത്. എങ്കിലും ഒരോണക്കാലം നമ്മെ വല്ലാതെ ശുദ്ധീകരിക്കുന്നുണ്ട്. ഒരു പൂക്കളം വീട്ടുമുറ്റത്തെ ആനന്ദിപ്പിക്കുന്നതുപോലെ ഓണക്കാലം നമ്മെ ഏറെ ആനന്ദിപ്പിക്കുന്നുമുണ്ട്. ചെറിയ നേരത്തേയ്ക്കെങ്കിലും ഒരു മാവേലിമനസിനെ നമുക്ക് നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ഉത്സവം സ്വന്തമായുള്ള മലയാളി ഭാഗ്യവാനാണ്. ഒരു ദിനമെങ്കിലും മാവേലിക്കാലത്തെ മനസിലേറ്റാൻ കഴിയുന്ന നമ്മൾ ഏറെ പുണ്യം ചെയ്തവർ തന്നെ...
എല്ലാവർക്കും പുഴ ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ....