പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സംഗീതത്തിലെ മൗനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

വളരെ വലിയ സംഗീതപ്രേമികളാണ്‌ കേരളീയർ. പൊതുഗതാഗത സൗകര്യങ്ങളിൽ പോലും വണ്ടിയുണ്ടാക്കുന്ന ഗംഭീരന്‌ ‘ചെത്തത്തെ’ മൂടിക്കളയാനെന്നോണം ഉച്ചത്തിൽ പെട്ടിപ്പാട്ടുമായി കിതച്ചു പായുന്നവർ വേറെയെവിടെയുണ്ട്‌? മൈക്കുപയോഗിച്ച്‌ പരസ്യങ്ങളുമായ നാടായ നാടെല്ലാം ഊരു ചുറ്റുന്നവരും വിരാമമില്ലാത്ത പാട്ടുകച്ചേരിക്കിടക്കാണ്‌, കേട്ടാലൊന്നും മനസ്സിലാകാത്തവിധം ‘ എക്കോയും’ വിറയലും ചേർത്തു ഓരോന്ന്‌ വിളിച്ചു കൂകുന്നത്‌. നമുക്ക്‌ ഗന്ധർവസംഗീതം പോലും ഒരു വിധത്തിൽ ഒരു വലിയ ശബ്‌ദമേളമാണ്‌. ചാനലുകളിലെ സംഗീതമത്സരങ്ങളിൽ ഗായകർ സ്വരം നിറുത്താൻ നോക്കിയിരിക്കുംപോലെയാണ്‌ ഓർകെസ്‌ട്ര ചാടി വീണ്‌ ഇടം നിറയ്‌ക്കുന്നത്‌! മലയാളികൾ കൂടുന്നിടത്തൊക്കെ (ഇത്‌ പ്രവാസികളുടെയിടയിലും വളരെ ശരിയാണ്‌) മൈക്ക്‌ പിടിപ്പിക്കുക, അത്‌ ഏറ്റം കൂടിയ സ്വരത്തിൽ സെറ്റപ്പ്‌ ചെയ്‌ത്‌, ആബാലവൃദ്ധം ചെവികേടാക്കിവിടുക എന്നതൊക്കെ പണ്ടും ഇന്നും തകൃതയായി നടക്കുന്ന തമാശകളാണ്‌. ചുരുക്കി പറഞ്ഞാൽ, ഒരു നിമിഷം പോലും മൗനമായി ഇരിക്കുക നമുക്ക്‌ മലയാളികൾക്ക്‌ പറഞ്ഞിട്ടില്ല.

എന്നാൽ, മൗനം അസ്വസ്‌ഥതയായി തോന്നുന്നവർക്ക്‌ ഒരു വലിയ സത്യം കൈവിട്ടുപോകുന്നു. എന്തും ആസ്വദിക്കാൻ നിശബ്‌ദനിമിഷങ്ങൾ അനിവാര്യമാണ്‌. സപ്‌തസ്വരങ്ങളിലൂടെ സൃഷ്‌ടിക്കപ്പെടുന്ന സംഗീതമാധുര്യം ഉള്ളിലുറങ്ങുന്ന ആത്മാവിനെ തൊട്ട്‌ വിളിച്ചുണർത്തുന്നത്‌ മൗനത്തിന്റെ ജീവനാഡികളിലൂടെയാണ്‌. സംഗീതം അതിന്റെ പാരമ്യത്തിൽ ആസ്വാദ്യകരമാകുന്നത്‌, അതിനിടയിൽ ഉൾകൊള്ളിച്ചിരിക്കുന്ന മൗനസമ്പന്നതയിലൂടെയാണ്‌. ഇവിടെ കൊടുത്തിരിക്കുന്ന രണ്ട്‌ ലിങ്കുകളിൽ ഒന്നെങ്കിലും ശ്രദ്ധിച്ചു ശ്രവിക്കാൻ സമയമുള്ളവർക്ക്‌ ഇക്കാര്യം ഉടൻ മനസ്സിലാകും. ശബ്‌ദകോലാഹലമില്ലാതെ, മൗനത്തിന്റെ ഇടവേളകളിലൂടെ സംഗീതത്തെ അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നയത്ഭുതം ഈ Youtube video clipകളിൽ അനുഭവിക്കാം.

സ്വരങ്ങളിൽ നിന്ന്‌ വാക്കുണ്ടാകുന്നത്‌, പദ(ശബ്‌ദ)ങ്ങളിൽ ആശയങ്ങളെ ഒളിച്ചുവയ്‌ക്കുന്നത്‌, അവയിലൂടെ ജ്ഞാനം ആർജ്ജിതമാകുന്നത്‌, ജ്ഞാനത്തിൽ നിന്ന്‌ ബോധമുദിക്കുന്നത്‌ എന്നതൊക്കെ ഇതിനു സമാനമായ അത്ഭുതങ്ങളാണ്‌. മൗനസാന്ദ്രമായ ശ്രദ്ധയില്ലാതെ അവയൊന്നും അന്തരംഗത്ത്‌ മുദ്രിതമാകില്ല. കാരണം, ഇവയെല്ലാം മിന്നൽവേഗത്തിലാണ്‌ സംഭവിക്കുക, പ്രകാശത്തിന്റെ വേഗത്തെ വെല്ലുന്നതൊന്നും പ്രപഞ്ചത്തിൽ ഇല്ലെന്നു ഐൻസ്‌റ്റൈൻ പറയുമ്പോൾ അത്ര തീർച്ച പറയാൻ അദ്ദേഹത്തിന്‌ എന്താണാധാരം എന്ന്‌ ഞാൻ സംശയിച്ചിട്ടുണ്ട്‌. മനുഷ്യന്റെയറിവിൽ, അതിൽക്കവിഞ്ഞ ഒരു വേഗം ഭൗതികലോകത്ത്‌ ഇല്ലന്നെ അതിനർത്ഥമുള്ളു എന്ന്‌ ഞാൻ കരുതുന്നു. നമുക്ക്‌ എല്ലാ അറിവിന്റെയും ആധാരവും മാധ്യമവും വെളിച്ചമാണ്‌. പ്രകാശമില്ലെങ്കിൽ ഐന്ദ്രികമായ സമ്പർക്കങ്ങളോ, അവവഴി തലച്ചോറിൽ ഉരുത്തിരിയുന്ന അറിവോ അനുഭൂതിയോ സാധ്യമല്ലല്ലോ(പ്രകാശമെന്നാൽ, ഓരേ സമയം വിദ്യുത്‌-കന്തോർജ്ജം എന്നും ആത്മാവിന്റെ കണ്ണെന്നും മനസ്സിൽ വയ്‌ക്കണം.)

പ്രകാശമില്ലെങ്കിൽ, നമുക്ക്‌ പ്രപഞ്ചമില്ല. സഹസ്രാബ്‌ദങ്ങൾക്കു മുമ്പ്‌ കുറിക്കപ്പെട്ട വേദവാക്യം ഓർമിപ്പിക്കുന്നു, പ്രകാശം ഉണ്ടാകുന്നതുവരെ ഭൂമി (പ്രപഞ്ചം) രൂപമില്ലാത്തതായിരുന്നു എന്ന്‌, ആകാശത്തിനും ഭൂമിക്കും പ്രകാശം അള്ളാഹുവാകുന്നു എന്ന്‌ ഖുറാൻ, അന്ധകാരത്തിൽനിന്ന്‌ വെളിച്ചത്തിലേയ്‌ക്ക്‌ (ഇല്ലായ്‌മയിൽ നിന്ന്‌ ഉണ്മയിലേയ്‌ക്ക്‌) എന്നെ നയിക്കേണമേ എന്നാണ്‌ ഏറ്റവും ഹൃദയഹാരിയായ ഹൈന്ദവജപം, അറിവ്‌ പ്രകാശമാണെന്നും, അറിയുന്നവനും, അറിയപ്പെടുന്നതും ഒന്നാകുന്നതുവരെ അറിവെന്നയത്ഭുതം ഉണ്ടാവില്ല എന്നിവയിൽ കവിഞ്ഞ ഒരു മനശാസ്‌ത്രവുമില്ല. അറിവ്‌ മാത്രമാണ്‌ നിഴലില്ലാത്ത പ്രകാശം.

Dosho Port ന്റെ 'Keep me in your heart a while' (The haunting Zen of Dainin Katagiri, Wisdom Publications, Boston 2009) എന്ന പുസ്‌തകത്തിൽ, ഒരു വാക്യം ഇങ്ങനെഃ “ബുദ്ധന്റെ വിശാലലോകത്തിലെത്താൻ നാം ചെയ്യേണ്ടതിതാണ്‌. ശരീരത്തിന്റെയും ആത്മാവിന്റെയും പ്രകൃതങ്ങൾ ചേർന്നതാണ്‌ മനുഷ്യൻ എന്നോർക്കുക. അതിൽ ആത്മാവാണ്‌ ഹൃദയം, ജീവന്റെ സ്രോതസ്‌. അത്‌ പ്രപഞ്ചത്തോളം വിസ്‌തൃതമാണ്‌. അത്‌ തുറന്നിടുക. ഏത്‌ ചെറിയ കാര്യത്തെയും വലുതാക്കുന്നത്‌ ഈ ശ്രദ്ധയാണ്‌ - സ്വരത്തിൽ നിന്ന്‌ സംഗീതം ജനിക്കുക, പുറത്തെ വെളിച്ചത്തിലൂടെ അകത്തു ജ്ഞാനം തെളിയുക, വെറുമൊരു കടാക്ഷത്തിലൂടെ അപാരമായ സ്‌നേഹം വിതറുക എന്നതൊക്കെയാണ്‌ അതിന്റെ ഫലങ്ങൾ. ദൈവമേ, ഞാൻ നിന്നെപ്പറ്റി പറയുന്ന കൊച്ചു കൊച്ചു തമാശകൾ പൊറുക്കണേ; എങ്കിൽ, നീ എന്നിൽ കാണിച്ചിരിക്കുന്ന ഈ വലിയ തമാശ ഞാനും ക്ഷമിക്കാം (റോബർട്ട്‌ പ്രോസ്‌റ്റ്‌) എന്നത്‌ ജീവിതത്തെ മുഴുവൻ ഒന്നായി കാണുന്നവന്റെ നർമം നിറഞ്ഞ പ്രാർത്ഥനയാണ്‌. അതായത്‌, ശരീരത്തെയും ആത്മാവിനെയും വേണ്ടവണ്ണം കൂട്ടിയിണക്കുന്ന വിദ്യയാണിത്‌. അത്‌ തന്നെയാണ്‌, സ്‌ഥൂലതയിലൂടെ സൂക്ഷ്‌മതയിലേയ്‌ക്ക്‌ കടക്കാനാവുക. അത്‌ സംഭവിക്കുന്നത്‌ മൗനം ഹൃദയത്തിൽ നിറയുമ്പോൾ മാത്രമാണ്‌. മറിച്ച്‌, ശബ്‌ദകോലാഹലങ്ങളും കാഴ്‌ചക്കേളികളും ബാക്കിവയ്‌ക്കുന്നത്‌ ശൂന്യത മാത്രമാണ്‌.

സ്‌ഥൂലതയും സ്വാതന്ത്ര്യവും വിരുദ്ധ ധ്രുവങ്ങളാണ്‌. ഉപകാരമില്ലാതെ കൂടിക്കിടക്കുന്ന വസ്‌തുക്കൾ മുറിയുടെ ഭംഗി മാത്രമല്ല, അതിന്റെ അർത്ഥം തന്നെ ഇല്ലാതാക്കുംപോലെ, അനാവശ്യ ചിന്തകൾ മനസ്സിനെ ഞെരുക്കും. ഇടയ്‌ക്കിടയ്‌ക്ക്‌ മനസ്സിനും ഒരു അടിച്ചുവാരലും നനച്ചു തൂക്കലും ആവശ്യമാണ്‌. അത്‌ ഒട്ടും എളുപ്പമല്ലതാനും, അതിലും ബുദ്ധിയുള്ള കാര്യം അനാവശ്യമായവ ഉള്ളിലേയ്‌ക്ക്‌ കടക്കാനനുവദിക്കാതിരിക്കുകയാണ്‌ - അനാവശ്യ വാർത്തകൾ, ഉപകരിക്കാത്തയറിവുകൾ, വേണ്ടാത്ത ബന്ധങ്ങൾ തുടങ്ങിയവ. കാരണം, സ്വാതന്ത്ര്യമെന്നത്‌ വ്യക്തിത്വത്തിന്റെ ഒരു പൊതുഭാവമാണ്‌. അന്തിമ വിശകലനത്തിൽ, വിശാലമായ ഇടമാണ്‌ അതിനാധാരം ഗുണമാണ്‌ മൗനം. ജീവന്റെയും സൗന്ദര്യത്തിന്റെയും മുന്നോടിയാണത്‌. സ്വാതന്ത്ര്യത്തിലേയ്‌ക്കുള്ള തുറവ്‌ എന്നൊരു ലേഖനം നേരത്തേ എഴുതിയിരിക്കുന്നത്‌ (znperingulam.blogspot.com) കാണുക.

http://www.youtube.com/watch?v=Nx7vOb7GNBg&feature=related

http://www.youtube.com/watch?v=M24InNcejgg&feature=related

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.