75 വയസസ് കഴിഞ്ഞ ഒരു വല്യപ്പനാണ് ഗോവിന്ദപൈ. സർക്കാർ പെൻഷണർ. ഭാര്യ 70-കാരി വല്ല്യമ്മ.
ഒരു ദിവസം ഉച്ചയുടെ തലതിരിഞ്ഞ നേരം. വാതിലിൽ നീണ്ട ബെല്ലടി!? ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഞെട്ടിയുണർന്ന വല്യപ്പൻ വാതിൽ തുറന്നു. മുന്നിൽ സൂപ്പർവൈറ്റ് വസ്‌ത്രത്തിൽ കുളിച്ച ഒരു ചിരിക്കുടുക്ക. തോളിൽ ഒരു കുടവയറൻ ബാഗും.
“ഗുഡീവനിംഗ് മി. ഗോവിന്ദപൈ.”
“ ങ്ങാ - വരവു വച്ചിരിക്കുന്നു.... എന്താ വേണ്ടേ-?
” ഒന്നും വേണ്ട. പക്ഷേ ഒരു സ്വകാര്യം പറയാനുണ്ടായിരുന്നു.“
” വേഗം പറയ്. ഉറക്കം വരുന്നു...“
” വാലന്റൈൻ ഡേ എന്ന് കേട്ടിട്ടുണ്ടോ?“
”എന്ത്?.. വാളണ്ടിയറോ-?“ അതോ വാളംപുളിയോ?”
“രണ്ടുമല്ല വല്ല്യപ്പാ... വാലന്റൈൻ ഡേ... എന്നു വച്ചാൽ പ്രേമിക്കുന്നവരുടെ ദിനം എന്നർത്ഥം... അല്ലാ വല്ല്യപ്പന് പ്രേമം ഇഷ്‌ടമാണോ?”
“ ഇഷ്‌ടമാണോന്നോ?.... ആയകാലത്തും വൈകിട്ടും ഞാനെത്ര പെമ്പിള്ളാരെ പ്രേമിച്ചിട്ടുണ്ടെന്നോ?.... പക്ഷേ ഈ വയസ്സാം കാലത്ത് അതൊക്കെപറ്റുമോ മോനേ?” “പറ്റുമോന്നോ?.... തിർച്ചയായും വല്ല്യപ്പനത് പറ്റും..... ഈ വാർദ്ധക്യം മാറ്റി ചെറുപ്പക്കാരനായാൽ വല്ല്യപ്പന് എത്രവേണേലും പ്രേമിച്ച് കൂട്ടാം.” “എനിക്ക് ചെറുപ്പക്കാരനാകാൻ പറ്റുമോ? ” പിന്നെന്താ?.... വല്യപ്പനെ ചെറുപ്പക്കാരനാക്കി എടുക്കാനല്ലേ ഞാനിപ്പോ വന്നത്..... അതിനുള്ള മരുന്ന് ദാ - ഈ ബാഗിലുണ്ട്..
“എവിടെ നോക്കട്ടേ-”
ചെറുപ്പക്കാരൻ ബാഗ്‌തുറന്ന് മരുന്ന് പുറത്തെടുത്തു. “ദാ- ഇതാണ് മരുന്ന്.... വിദേശനിർമ്മിതമാ.... അതുകൊണ്ട് വില അൽപം കൂടും.”
“വില എത്ര കൂടിയാലും സാരമില്ല.... എനിക്ക് ചെറുപ്പക്കാരനായാൽ മാത്രം മതി..... പത്തിരുപത് പെമ്പിള്ളാരെകൂടി പ്രേമിക്കണം എനി്ക്ക്” “ ദാ ഈ കുപ്പിയിൽ 30 ഗുളികകളുണ്ട്.... എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് ഓരോ ഗുളികവീതം കഴിക്കണം. 30 ദിവസം കഴിയുമ്പോൾ വല്ല്യപ്പന്റെ കഷണ്ടിയിൽ കറുത്ത് ചുരുണ്ട മുടി കിളിർത്തുവരും..... മീശ കറുക്കും.... കണ്ണട വലിച്ച് ദൂരെ എറിയാം.... നടുവ് നിവരും..... കയ്യിലും കാലിലും മസിലുകൾ ഉരുണ്ടുരുണ്ട്‌വരും.... ഓടാം ചാടാം.... ആടാം പാടാം.... കൊച്ച് പെമ്പിള്ളാരുടെ മുഖത്ത് നോക്കി ഐ...ലവ്...യൂ.. എന്ന് നെഞ്ച് വിരിച്ച് ഉച്ചത്തിൽ വച്ചങ്ങ് കാച്ചാം.” “കേട്ടിട്ട് കുളിര് കോരുന്നു. ... അല്ലാച്ചാ മരുന്നിനെന്താ വില?”
“ഒൻപതിനായിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റൊൻപത് രൂപ തൊണ്ണൂറ്റൊൻപത് പൈസ.” “പതിനായിരം ആക്കരുതോ മോനേ?” “ പതിനായിരം വിലയിട്ടാൽ ടാക്‌സ് കൊടുക്കണം വല്യപ്പാ” അതുകൊണ്ടാ“..
അങ്ങനെ കൃത്യം രൂപാ പൈസാ എണ്ണിയെണ്ണിക്കൊടുത്ത് ഗോവിന്ദപൈ എന്ന വല്ല്യപ്പൻ വാലന്റൈൻ മരുന്ന് വാങ്ങി.
”വല്ല്യപ്പാ.... പിന്നൊരുകാര്യം..... ദിവസോം കിറുകൃത്യമായി മരുന്ന് കഴിച്ചിരിക്കണം..... 30 ദിവസം തുടർച്ചയായി മരുന്ന് കഴിച്ചു കഴിഞ്ഞ്.... 30 ദിവസത്തിനുള്ളിൽ ചെറുപ്പത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും... ധൃതികൂട്ടരുത് ക്ഷമയോടെ കാത്തിരിക്കണം..... ലക്ഷണം കണ്ടുതുടങ്ങിയാൽ അടുത്ത 30 ദിവസത്തിനുള്ളിൽ മസിലുകൾ വലുതായി വലുതായി വരും.... അടുത്ത 30 ദിവസത്തിനുള്ളിൽ കണ്ണിന് കാഴ്‌ച ഉണ്ടാകും.... അടുത്ത 30 ദിവസത്തിനുള്ളിൽ നടുവ് നിവരും... അടുത്ത 30 ദിവസത്തിനുള്ളിൽ ഓടാം ചാടാം... അടുത്ത 30 ദിവസത്തിനുള്ളിൽ ആടാം ചാടാം..... പിന്നത്തെ 30 ദിവസത്തിനുള്ളിൽ കൊച്ച് പെമ്പിള്ളാരുടെ മുഖത്ത് നോക്കി ഐ...ലവ്...യൂ.. എന്ന് ധൈര്യമായി വിളിച്ചുകൂവാം.... പിന്നേ.... ഞാനാദ്യം പറഞ്ഞ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കുകയാ..... ആക്രാന്തം കാട്ടരുത്.......“
”ഇല്ല മോനേ.... എനിക്കൊരു സംശയം....? പിന്നീടുള്ള 30 ദിവസത്തിനുള്ളിൽ വല്ലതും സംഭവിക്കുമോ? “ സംഭവിക്കുമോന്നോ?.... 30 ദിവസത്തിനുള്ളിലല്ലേ..... 30 സെക്കന്റിനുള്ളിൽ അത് സംഭവിച്ചിരിക്കും...” ബാഗ് തോളിലേറ്റി ചെറുപ്പക്കാരൻ അപ്പോൾ നടന്നു മറഞ്ഞിരുന്നു.
“എന്ത് സംഭവിക്കുമെന്ന് പറഞ്ഞിട്ട് പോ മോനേ?” ആകാംക്ഷ പൂണ്ട വല്ല്യപ്പൻ ചെറുപ്പക്കാരനുപിന്നാലെ വച്ച്‌പിടിച്ചു.
“.............പെമ്പിള്ളാരുടെ ”ചുട്ട“ അടി തിരിച്ചുകിട്ടും... അത്രേയുള്ളു...”
“അയ്യോ!?” - ഒട്ടിയ കവിൾ തടവിക്കൊണ്ട് വല്ല്യപ്പൻ അറിയാതെ വിളിച്ചു പോയി.
“എന്ത് പറ്റീ? - തൊട്ടടുത്ത് വല്യമ്മ (മിസിസ് വല്ല്യപ്പൻ) നിന്ന് ചിരിക്കുന്നു.
”ഏയ്... ഒന്നും പറ്റിയില്ല.... വിലകൊടുത്ത് ഒരു സ്‌പെഷ്യൽ മരുന്ന് വാങ്ങി... അത്രേയുള്ളു.
“വടികൊടുത്ത് അടിവാങ്ങി എന്ന് പറ മനുഷ്യാ...?” വല്യമ്മ കുടഞ്ഞിട്ട് വീണ്ടും വീണ്ടും ചിരിച്ചുകൂട്ടുകയാണ്.