പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

എച്ച്‌.ഐ.വി പോസിറ്റീവ്‌ മനസ്സുമായി അരസുന്ദരിമാരും ഒരു മുഴുസുന്ദരിയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിത്യൻ

നർമ്മലേഖനം

ബ്യൂട്ടി ലൈസ്‌ ഇൻ ദി ഐസ്‌ ഓഫ്‌ ദി ബിഹോൾഡർ എന്നാണ്‌. ഭൂലോകരംഭ അതായത്‌ വിശ്വസുന്ദരി (നിത്യന്‌ ബാധകമല്ല. നിത്യന്റെ കണ്ണിൽ നാനൂറാമത്തെ സ്ഥാനമാണ്‌-ഒന്നാം സ്ഥാനം നിത്യകാമുകി, മുന്നൂറ്റിതൊണ്ണൂറ്റിയൊമ്പത്‌ അയൽപക്കത്തെ ചീരുട്ടി വയസ്സ്‌ 78) കൊച്ചിയിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശിക്കൊണ്ടിരിക്കുകയാണെന്നാണ്‌ കിട്ടിയ വിവരം.

ഭാരതഭൂവിഭാഗത്തെ ചിലയാളുകൾക്ക്‌ ശരീരത്തിന്‌ എയ്‌ഡ്‌സ്‌ ബാധിച്ചിട്ടുണ്ടാകാം. സാദ്ധ്യതയുണ്ട്‌. എന്നാൽ അവർക്കാർക്കും മനസ്സിന്‌ എയ്‌ഡ്‌സ്‌ ബാധിച്ചിട്ടുണ്ടെന്ന്‌ ആരോഗ്യക്ഷേമവകുപ്പുകൾ ഇതുവരെ അറിയിച്ചിട്ടില്ല. എയ്‌ഡ്‌സിനെതിരെയുളള പ്രവർത്തനങ്ങളുടെ ഭാഗമായാണല്ലോ മനസ്സ്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ ആയിപ്പോയ ഒരു സുരസുന്ദരിയും അതിനെ ഇങ്ങോട്ട്‌ കെട്ടിയെടുപ്പിച്ച അരസുന്ദരിമാരും കൂടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ പേക്കൂത്തെല്ലാം ആടിത്തീർത്തത്‌. ദൈവത്തിന്റെ സ്വന്തം ഏദൻതോട്ടത്തിൽ ചെകുത്താനും ഒരു ഷെയറുണ്ടായിരുന്നതുകൊണ്ട്‌ അത്‌ ഒരു വലിയ കാര്യമാക്കേണ്ടതില്ല.

ചായക്കോപ്പയിൽ കൊടുങ്കാറ്റഴിച്ചുവിട്ടുകൊണ്ടുളള സുന്ദരിയുടെ പര്യടനം കൊണ്ട്‌ മാലോകർക്കുണ്ടായേക്കാവുന്ന വിവരം ചില്ലറയല്ല. ജനസംഖ്യാടിസ്ഥാനത്തിൽ ഭൂലോകത്തെ ഏറ്റവും വലിയ രാജ്യം എന്നതിനോടൊപ്പം ഏറ്റവും വലിയ എയ്‌ഡ്‌സ്‌ രാജ്യം എന്നുകൂടി കൂട്ടിച്ചേർക്കുകയാണ്‌ ഒന്ന്‌. അതായത്‌ ഒരു അന്താരാഷ്‌ട്ര പ്രശസ്‌തി.

ഇന്ത്യയിലെ ദാരിദ്ര്യം, തൊഴിലില്ലായ്‌മ, നിരക്ഷരത, പട്ടിണിമരണം, സ്‌ത്രീപീഡനം എന്നതൊന്നും സുന്ദരിമാർക്ക്‌ ഒരിക്കലും ഒരു പ്രശ്‌നമാകരുത്‌. എയ്‌ഡ്‌സ്‌ കാട്ടുതീപോലെ പടർന്നുപിടിക്കുന്നതിന്റെ കാരണം ഇതെല്ലാമാണെന്നാണ്‌ നിത്യനെപ്പോലുളള കുറെ വിഡ്‌ഢികൾ കരുതിവച്ചിരിക്കുന്നത്‌. ഒരു സുരസുന്ദരിയും മറ്റരസുന്ദരികളും കൊച്ചിയിൽ വന്ന്‌ തുണിയുരിഞ്ഞ്‌ കണ്ടപ്പോഴാണ്‌ യഥാർത്ഥ കാരണം പിടികിട്ടിയത്‌. കാഴ്‌ച കണ്ട പെണ്ണുങ്ങളുടെ കണ്ണുകൾ 10 ലക്ഷം യു.എസ്‌. ഡോളർ വിലവരുന്ന വജ്രാഭരണങ്ങളിൽ ഉടക്കി. ആണുങ്ങളുടെ കണ്ണുകൾ വേറെയെവിടെയൊക്കെയോ ഉടക്കി. ആണും പെണ്ണും കെട്ടവരുടെ കണ്ണുകൾ മൊത്തത്തിലുടക്കി എന്നാണറിഞ്ഞത്‌.

അതായത്‌ ഭാരത ഭൂവിഭാഗത്ത്‌ വജ്രാഭരണങ്ങൾ വാങ്ങുന്നവരുടെ കുറവാണ്‌ എയ്‌ഡ്‌സ്‌ കണ്ടമാനം വർദ്ധിക്കുന്നതിന്റെ പ്രഥമകാരണം. അനുവദിക്കുമെങ്കിൽ സുന്ദരിമാരുടെ പാദാരവിന്ദങ്ങളിൽ തൊട്ട്‌ (അല്ലെങ്കിൽ സൗകര്യംപോലെ മറ്റെവിടെയെങ്കിലും) പഴയ അബദ്ധ ധാരണ തിരുത്തി മാപ്പപേക്ഷിക്കുവാനും ഈയുളളവൻ തയ്യാർ.

യൂറോപ്പിലും ആഫ്രിക്കയിലുമൊന്നും മേനിക്ക്‌ ചേർന്ന വസ്‌ത്രങ്ങളില്ലാത്തതുകൊണ്ടാണല്ലോ ഇവിടുത്തെ അരസുന്ദരിമാർ മുഴുസുന്ദരിക്ക്‌ ഒരു പട്ടുടയാട തുന്നിക്കൊടുത്തത്‌. ആ മഹാസംഭവത്തിന്‌ ഫാഷൻ ഡിസൈനിങ്ങ്‌ എന്നാണ്‌ പറയുക. ഭാഗ്യവശാൽ അത്‌ അധികനേരം ധരിക്കേണ്ടിവന്നില്ല. എയ്‌ഡ്‌സിനെ പ്രതിരോധിക്കാൻ ശേഷിയുളള കോടികൾ വിലയുളള വജ്രാഭരണങ്ങളണിഞ്ഞ്‌ കാട്ടുവളളി കയറിയ പഴയ വഴിയമ്പലം പോലെ സുന്ദരി നിൽക്കുന്ന നയനമനോഹരമായ കാഴ്‌ച-ഹായ്‌! കൊടുങ്കാറ്റിൽ മേൽക്കൂര പാറിപ്പോയതാണെന്ന്‌ സമാധാനിക്കാം.

അല്ലെങ്കിലും സുന്ദരമായ വസ്‌തുവിന്‌ ഒരു കർട്ടനിട്ട്‌ വൃത്തികേടാക്കരുതെന്ന അഭിപ്രായക്കാരനാണ്‌ ഈയുളളവൻ. താന്തോന്നിയായ നിത്യകാമുകി അത്‌ അനുസരിക്കാറില്ലെന്നു മാത്രം. ചന്ദ്രന്‌ പട്ടുടയാട ചാർത്തിക്കൊടുക്കാൻ ആർക്കാണ്‌ ധൈര്യം വരിക. വയലാറിനല്ലാതെ മറ്റാർക്കാണതിന്‌ കഴിയുക. സൗന്ദര്യം അങ്ങിനെതന്നെ ആസ്വദിക്കപ്പെടട്ടെ.

പ്രശസ്‌ത ഇംഗ്ലീഷ്‌ കവയിത്രി ദൊരോത്തി പാർക്കർ (ഉച്ചാരണം കൃഷ്‌ണൻനായർസാർ കാണുകയില്ലെന്ന പ്രതീക്ഷയോടെ) പറഞ്ഞത്‌ ബ്രെവിറ്റി ഈസ്‌ ദ സോൾ ഓഫ്‌ ലാൻഷറീ (അടിവസ്‌ത്രം) എന്നാണ്‌. പറ്റുമെങ്കിൽ മുഴുസുന്ദരിമാരും അരസുന്ദരിമാരും തുണി നിശ്ശേഷം ഉരിഞ്ഞുകൊണ്ട്‌ തല്‌സ്ഥാനത്ത്‌ വജ്രാഭരണങ്ങൾ തൂക്കിയിട്ട്‌ എയ്‌ഡ്‌സ്‌ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്‌ മാതൃക കാട്ടുക. നിത്യനടക്കം ഭൂമിമലയാളത്തിലെ ബഹുഭൂരിഭാഗവും സുന്ദരിമാരേ നിങ്ങളോടൊപ്പമുണ്ടാകും. പിന്നിൽ നടന്ന്‌ മടുപ്പുതോന്നുന്നവർ മുന്നിൽ നിന്ന്‌ പിന്നോട്ട്‌ നയിക്കട്ടെ. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുകയാണെങ്കിൽ ഒരു സംഘട്ടനത്തിന്‌ സാധ്യതയില്ല.

കാലമധികമൊന്നുമായില്ല. ബിൽഗേറ്റ്‌സ്‌ എന്ന പ്രമാണി ഇന്ത്യക്ക്‌ കുറെ കോടി എയ്‌ഡ്‌സ്‌ നിർമ്മാർജ്ജനത്തിന്‌ കൊടുക്കാൻ പുറപ്പെട്ടിരുന്നു. നട്ടെല്ലില്ലാത്ത നാറികൾ രണ്ടുകൈയ്യും ബാക്കി കാലും നീട്ടി വാങ്ങിയോ അതോ ഏതെങ്കിലും നട്ടെല്ലുളളവൻ നീണ്ടുനിവർന്നുനിന്ന്‌ ഫൂ എന്നു വലിച്ചാട്ടിയോ എന്ന്‌ വലിയ നിശ്ചയമില്ല. ആ കാലത്ത്‌ നിത്യന്‌ ഒരു മഹാന്റെ ലക്‌ചർ കേൾക്കുവാനുളള ദുര്യോഗമുണ്ടായി. വരാനുളളത്‌ വഴിയിൽ തങ്ങില്ലെന്നാണല്ലോ. ഒടുക്കം മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായി ബിൽഗേറ്റ്‌സിനെ മൂപ്പർ കെട്ടിയെഴുന്നളളിച്ചപ്പോൾ നിത്യൻ ക്ഷമയുടെ നെല്ലിപ്പടിയിൽ നിന്നും താഴെ വീണു. അല്ല മാഷേ അക്കാശെടുത്ത്‌ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ എയ്‌ഡ്‌സ്‌ രോഗികളായ ബോട്‌​‍്‌സ്‌വാനക്ക്‌ കൊടുക്കുന്നതല്ലേ സായിപ്പിന്‌ കൂടുതൽ നല്ലതെന്നേ നിത്യൻ ചോദിച്ചുളളു.

സായിപ്പിന്റെ കാര്യസ്ഥന്‌ ചോദ്യം പിടിച്ചില്ല. നമുക്കൊരു പട്ടവും കിട്ടി. നിത്യന്‌ അന്ധമായ സാമ്രാജ്യത്വ-മുതലാളിത്ത വിരോധവും ഇടുങ്ങിയ ദേശീയതയും. താമസിയാതെ ഗേറ്റ്‌സിന്റെ ഗേറ്റുകളില്ലാത്ത ഉദാരതയെ പുകഴ്‌ത്തി ടൈമിൽ ലേഖനവും വന്നു. ചുകന്ന തെരുവിന്റെ ഫോട്ടോ സഹിതം. അടിക്കുറിപ്പ്‌ അതിലും ഗംഭീരം-മൊത്തത്തിൽ ഇന്ത്യ എയ്‌ഡ്‌സിന്റെ പിടിയിൽ. ദാരിദ്ര്യത്തിന്റെ പിടിയിലല്ല, തൊഴിലില്ലായ്‌മയുടെ പിടിയിലല്ല, മറ്റൊന്നിന്റെയും പിടിയിലല്ല.

സുഹൃത്തുക്കളേ ബോട്‌സ്‌വാനയിലെ കുടിലിന്‌ വിൻഡോ വെക്കാൻ പറ്റാത്ത കാപ്പിരിക്ക്‌ വിൻഡോസ്‌ വാങ്ങി ഹൈടെക്‌ ഭാവിയിലേക്ക്‌ ഒളിഞ്ഞുനോക്കുവാൻ ശേഷിയുളള പോക്കറ്റുണ്ടോ? പിന്നെന്തു കാര്യം. നല്ലത്‌ എയ്‌ഡ്‌സ്‌ പിടിച്ചു ചാകുന്നതുതന്നെയാണ്‌. അങ്ങിനെയായാൽ ഒരു യുദ്ധമില്ലാതെ ചിലവില്ലാത്ത സ്‌നേഹത്തിന്റെ കുരിശുമന്ത്രവുമായി നമുക്കങ്ങോട്ടു നീങ്ങാം. കാപ്പിരി ചാകാൻ വേണ്ടി പരമാവധി എയ്‌ഡ്‌സ്‌ സംഭാവന ചെയ്യാൻ പറ്റിയതുതന്നെ സായിപ്പ്‌ ചെയ്‌ത വലിയ ഉപകാരം.

ബോട്‌സ്‌വാനയിലെയും ഉഗാണ്ടയിലെയും ഏതോപ്യയിലേയും കാപ്പിരിക്ക്‌ 10 ലക്ഷം ഡോളറിന്റെ ഡയമണ്ടുകൊണ്ട്‌ നാണം മറയ്‌ക്കാനുളള ശേഷിയുണ്ടോ? ഇല്ല. എങ്കിൽപ്പിന്നെ എയ്‌ഡ്‌സ്‌ പിടിച്ച്‌ ചാകുന്നതുതന്നെയാണ്‌ നല്ലത്‌. ഈശോമിശിഹാക്കും കാപ്പിരിക്കും സ്‌തുതിയായിരിക്കട്ടെ.

അതുകൊണ്ട്‌ എന്റെ പ്രിയപ്പെട്ട സുന്ദരിമാരേ, നിത്യനെപ്പോലുളള ആണുങ്ങളാണല്ലോ നിങ്ങളെ നീളത്തിലും വീതിയിലും ആഴത്തിലുമളന്ന്‌ നെറ്റിപ്പട്ടം കെട്ടിത്തന്ന്‌ പൂച്ചനട നടത്തിക്കുന്നത്‌. അതുകൊണ്ടുളള ഒരവകാശം കൊണ്ട്‌ പറയുന്നതാണെന്നു കരുതിയാൽ മതി-ഈ രംഭയെയും കെട്ടിയെടുത്ത്‌ ഇവിടെ പേക്കൂത്താടിയ നിങ്ങളെക്കാൾ യോഗ്യരെ കാണണമെങ്കിൽ വളളത്തോൾ ശൈലിയിൽ ചെല്ലുവിൻ റെഡ്‌സ്‌ട്രീറ്റിൻ നികടത്തിൽ. എച്ച്‌.ഐ.വി. പോസിറ്റീവ്‌ ശരീരവും നെഗറ്റീവ്‌ മനസ്സുമുളള ഒരുപാടുപേർ അവിടെയുണ്ട്‌.

നിത്യൻ


E-Mail: nithyankozhikode@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.