വാർത്താമാധ്യമങ്ങളിൽ ആൾദൈവങ്ങളുടെ വികൃതികളെക്കുറിച്ച് വാർത്തകൾ നിറയുമ്പോൾ, ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ഓർമയിൽ വരുന്നു.
ഒരു ദിവസം എന്റെ മാതാവിന് കലശലായ വയറു വേദന. അത് അടുത്ത ദിവസവും തുടർന്നപ്പോൾ ഒരു കറുത്ത ചരടും, അഞ്ചോ, പത്തോ രൂപയും തന്നിട്ട് നാട്ടിലെ അന്നറിയപ്പെടുന്ന ഉസ്താദിന്റെ അടുത്തേക്ക് എന്നെ പറഞ്ഞയച്ചു. ഉസ്താദിന്റെ വീട്ടിലേക്കുളള വഴിയിൽ എന്റെ ഇളം കു(ബുദ്ധി) പ്രവർത്തിച്ചു.
ഉസ്താദിന്റെ അടുത്തേക്ക് പോകാതെ വഴി മാറി നടന്ന് കറുത്ത ചരടിൽ മൂന്ന് കെട്ടും കെട്ടി, കാശ് പോക്കറ്റിൽ തിരുകി തിരിച്ച് നടന്നു. കുറേ പൊടിപ്പും, തൊങ്ങലും കൂട്ടി ഉമ്മയോട് ഉസ്താദ് പറഞ്ഞെന്നപോലെ കയ്യിൽ മന്ത്രിച്ച ചരട് കെട്ടാനും, മൂന്ന് മണിക്കൂർ നേരത്തേക്കെങ്കിലും ആരോടും ഒന്നും മിണ്ടരുതെന്നും പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, ഉമ്മയുടെ വയറു വേദന നിശ്ശേഷം മാറി.
അന്ന് തൊട്ടിന്ന് വരെ മറ്റ് പല അസുഖങ്ങൾ അനുഭവപ്പെട്ടിട്ടും കലശലായ വയറുവേദന വന്നിട്ടില്ല എന്നതാണ് സത്യം.
ഇപ്പോൾ ഞാനാലോചിക്കുകയാണ്. ഇങ്ങനെയല്ലെ ആൾ ദൈവങ്ങൾ ഉണ്ടാവുന്നത്?