ഓരോ രചനയും
ഓരോ കണ്ടെത്തൽ;
വാർന്നു വീഴുന്നത്
തികച്ചും യാദൃശ്്ചികം.
പഴയ ഓർമ്മകൾ
പുതിയ സാഹചര്യത്തിൽ
പൊട്ടിമുളക്കാം.
ഏറെക്കാലം വേഴാമ്പലിനെപ്പോലെ
ദാഹനീരിന് കൊതിച്ച്
മനസ്സിന്നാഴത്തിൽ
തപസ്സിരുന്നത്.
ചെറിയൊരനുഭവം-
ചിലപ്പോൾ നടന്നുപോകുമ്പോഴാവാം,
വിശ്രമിക്കുമ്പോഴാവാം,
ഉറക്കത്തിനും ഉണർവിനുമിടയിലെ
അബോധതലത്തിലാവാം,
എപ്പോഴെന്നറിയില്ല,
അക്ഷരങ്ങളും പദങ്ങളും
ധാരധാരയായി ഒഴുകിയെത്തുന്ന
തെങ്ങനെയെന്നു മറിയില്ല,
അമൂർത്തമായ ആശയങ്ങൾ
മുന്നിൽ ഒരുങ്ങിവന്ന്
ലാസ്യലഹരി പകരുമ്പോൾ
എഴുതാതിരിക്കാനാവില്ല.
സൃഷ്ടിയുടെ വേദന
അപ്പോഴാണ് തന്നെ കീഴ്‌പ്പെടുത്തുക.
അതിജീവനത്തിന്റെ പൊട്ടിക്കരച്ചിലിനോടൊപ്പം
ഓരോ രചനയും പിറവിയെടുക്കുന്നു!