നിലാവിന്റെ നേർത്ത സംഗീതം
ചീവിടുകളുടെ മുരൾച്ചയായിരുന്നു.
ജാലകങ്ങൾക്കക്കരെ ചാഞ്ഞു വീഴുന്ന,
മഴനാരുകൾ;
പറയാതടക്കിപ്പിടിച്ച സ്വപ്‌നങ്ങളുടെ
വിങ്ങലുകളും..........
പകുത്തു നൽകിയ ഹൃദയം,
വലിച്ചെറിയപ്പെടുമ്പോൾ
ഞാൻ മാത്രം എന്തിനു ചിരിക്കാതിരിക്കണം?
പറയാൻ കാത്തുവെച്ചതും
എഴുതാൻ മറന്നു പോയതും
ഊഴം തേടിയലയുമ്പോൾ;
പങ്കുവെയ്‌ക്കപ്പെടാതെ പോയ സ്‌നേഹം,
ചിതലരിച്ച പാതി ഹൃദയത്തിൽ
നഖമുനകളാഴ്‌ത്തി പിടയുന്നിപ്പോഴും......
ഉണങ്ങിവരണ്ട സൗഹൃദങ്ങൾക്കും
ക്ലാവു പിടിച്ച ബന്ധക്കണ്ണികൾക്കും.
തിരിച്ചറിവുകളിൽ സ്‌ഥാനഭ്രംശം.
പെയ്‌തൊഴിഞ്ഞ സായഹ്‌നങ്ങൾക്കും
സ്വപ്‌നങ്ങൾ ചാഞ്ഞുറങ്ങിയ നിശായാമങ്ങൾക്കും
അറിഞ്ഞുമറിയാതെയും നെയ്‌ത പ്രണയ കാവ്യങ്ങൾക്കും
തിരിച്ചറിവുകൾക്കുമപ്പുറം ഒരു യാത്രയുണ്ടാവുമോ?