വിരാമത്തിന്റെ പതിനാലാംരാവിനിനി-
അതിവേഗതയുടെ വേർപഥസംചക്രം
അഥവാ,
ചില നിമിഷാർത്ഥഘട്ടങ്ങൾ.....
അണുവോളമായ് മുറിഞ്ഞ-
-യെൻ പഴയ ഹൃത്തടം,
പുനർജീവനം തേടാതെ
പിൻനഗരത്തിലെ
വരണ്ട പ്രവാസയുറക്കത്തിൽ,
നിന്റെ - ഒളികണ്ണുകളെയിനി
സുഖദ - സ്വപ്‌നംക്കാണും.....
* * *
ഇഴയകലമില്ലാതെ പുണർന്ന്;
നീ - ഞാൻഃ
വാമഭാഗം കൂടിച്ചേരാൻ,
മാസങ്ങളോളമിനി ശബ്‌ദലേഖനം മാത്രം......
* * *
അണിനിലാവുമെഴുകിയുണക്കിയ
നിന്റെ കൺവെള്ളയിൽ - ഞാൻ,
മരുഭൂമിയിലെ തിക്‌തവേനൽ
കാണാതെപ്പോവുന്നു.......
നിന്റെ ആശാവല്ലരികളെ ഞാൻ,
നാട്ടിലെ വീട്ടുമുറ്റത്തെ
വേലിപ്പടർപ്പിൽ
മാത്രം പടർത്തിവിടുന്നു.....
എന്നിട്ട്,
ആത്‌മാവിനെ കൂട്ടിരുത്തുന്നു.
എന്നാലുമെന്തേ,
പുഞ്ചിരിപ്പാകതയിൽ നീ;
ഒതുങ്ങി, ഒതുങ്ങി.........???
* * *
നിന്റെ കാർക്കൂന്തൽക്കെട്ടിൽ,
മുഖമമർത്തിയായിരുന്നു എന്റെ ശയനംഃ-
ഇനി;
സഹനത്തിന്റെ മെത്തയിൽ
ഞാൻ തനിയെയുറങ്ങും....
തണുപ്പുയന്ത്രമേകിയ
കോടയിലാഴ്‌ന്നുറഞ്ഞ്.......
നേരം - എന്റെ കൂട്ടാവും
തൊഴിൽ - മനസ്സില്ലാമനസ്സിനുകാവലും....
* * *
കബൂസും, ബർഗറും, വേവേറിയ കഞ്ഞിയും
നിന്റെ കൈക്കുമ്പിൾ രുചിയിൽ-
അയവെട്ടാറില്ല.
പൊതുസ്‌നേഹം
നമ്മുക്കാരോടാവുമിനി......?
ഇന്റർനെറ്റ്, വോയ്‌പ്‌കാർഡുകൾ,
പിന്നെ
ചിലവു ചുരുക്കലിന്റെ
എസ്.എം.എസ്. ‘ഐഡിയകൾ’.......
* * *
നീയോ,
ശശുരഗേഹത്തിന്റെ
നിഴൽഭേദിക്കാതെ
പഠിച്ച പാഠങ്ങൾ
പിന്നേയും
കാണാതെ പഠിക്കും!!!
നിശയിൽ, സെൽഫോണിലെ
പിക്‌ച്ചർ ഗ്യാലറിയിൽ
നീ മുഖമമർത്തി
ആരും തുറക്കാത്ത,
‘പാസ്‌വേർഡുകൾ’ക്കായ്
തല പുകയ്‌ക്കും.
മനോവേഗമേറ്റാൻ ദിനചര്യകൾ-
ക്കായ് വട്ടം കറങ്ങും.
* * *
ഒരു ചിമിഴ്‌ക്കൂട്ടിൽ
ഒരേ ശ്വാസം ഭുജിച്ചിനിയും
രമിക്കാനായ്,
പ്രിയേ, നീ വീണ്ടും കാത്തിരിക്കുക.