കണ്ണനു ചിരി!!
“നീയെന്റെ ദാസനായിട്ട്
ഞാനറിഞ്ഞില്ലല്ലോ...
കൊച്ചൊരു മാസികയിൽ
ഇന്നലെ കണ്ടപ്പോളോർത്തു...”
പേരുമാറി, ഊരു മാറി,
വിമുഖ സഞ്ചാരിയായ്
നീറ്റുകക്കത്തോടുപോലെ
എന്റെ പക്കലൊന്നുമില്ലേലും
തണ്ടു കാണിക്കുന്നു നീ
എന്റെ ദാസപ്പട്ടത്തിൽ...
“ക്ഷമിക്കണം,
കല്ലുകടിച്ചേക്കാവുന്ന
പണ്ടത്തെയവിൽപ്പൊതി
കക്ഷത്തിൽ പൂത്തിരിപ്പുണ്ട്;
പണ്ടുതൊട്ടുളള നേർച്ചകൾ
മൂക്കുമുട്ടെ കടമായുമുണ്ട്.
ആളുകളാനയമ്പാരിയോടെ
ആ നടയ്‌ക്കെത്തിത്തൊഴുമ്പോൾ
‘ചങ്ക’ തോന്നിയങ്ങെത്താൻ,
ഓർത്താശ്വസിച്ചിവനെയെന്നേലും
തമ്പുരാനോർമ്മിച്ചെടുക്കട്ടെ!!”