പുലരികളെത്ര വിരസം
ഉന്മേഷനാശകം
മൂരിനീർത്തിക്കിഴക്കുപൊങ്ങും
സൂര്യനുമത്ര പഴക്കം.
ചിലയ്‌ക്കും കിളികൾക്കു
മതേ സ്വരചർവിതം
കാക്കക്കാൽ വരയ്‌ക്കുമൊരേപടം,
തെളിയും മുറ്റമെന്തു സങ്കടം.
പത്രത്തിൽ പതിവു
പീഡനം പാതകം
ചായമൊത്തവേ നാവിൽ
പാഴ്‌രുചി ചവർക്കും കടുപ്പം.
പൂമുഖത്തലയ്‌ക്കും ചുമയ്‌ക്കും
അടുക്കളപ്പായാരത്തിനു
മടുപ്പിലെക്കടുകുപൊട്ടലിന്നും
ഒരേമാത്രയിൽ സ്വരം.
മടുപ്പു ചുമർകെട്ടിയ വീ(കൂ)ട്ടിൽ
ഒച്ചുപോലരിക്കവേ,
ചുറ്റിടം കുലുക്കിപ്പാഞ്ഞിടും
വാഴ്‌വിന്നശ്വരഥമായിരം.