1. പച്ചത്തവളേ,
നിന്റെ ഉടലിൽ
ഇപ്പോൾ ചായം പൂശിയതേയുള്ളോ?
(അകുതഗാവ)
1. മധുരമദ്യമൊഴുക്കാതെ
എങ്ങനെയാണ്
ചെറി പൂത്തതാസ്വദിക്കുക?
(അജ്ഞാതനാമാവ്)
1. ആരും ഈ വഴി
നടക്കാറില്ല
ഈ ഗ്രീഷ്മ സായന്തനത്തിൽ
ഞാനിത് മുറിച്ചു കടക്കുന്നു.
2. വർഷാദ്യദിനം
ഏകാന്തതയും ചിന്തയും
അരികിൽ
ശരത്‌കാലസന്ധ്യയും.
(ബാഷോ)
1. ഈയലുകളേ
നിങ്ങൾക്കും ഈ രാത്രി
ദീർഘമായിരിക്കും
ഏകാന്തവും
2. ഈ ക്ഷണത്തിൽ
പൂക്കളാൽ മൂടപ്പെട്ട്
മരിക്കാൻ ഞാനിച്ഛിക്കുന്നു.
നമ്മുടെ കിനാവിൽ
(ഇസ)
1. ഞാൻ
എറുമ്പിനെ കൊന്നു.
എന്റെ മൂന്നു കുട്ടികൾ
അത് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഞാനതറിഞ്ഞു.
(കാറ്റോഷുസൻ)
1. രാത്രി.
ചന്ദ്രികയും
അയൽക്കാരൻ
മുരളികയൂതുന്നു
രാഗരഹിതമായ
ആലാപനം.
(കോജോ)
1. ആദ്യ
ശരത്‌ക്കാല പ്രഭാതം
കണ്ണാടിയിൽ
ഞാനുറ്റുനോക്കുമ്പോൾ
എന്റെ പിതൃരൂപം
2. രണ്ടു കുമിളകളൊരുമിക്കുന്ന
നിമിഷം
രണ്ടും ഇല്ലാതാകുന്നു.
ഒരു താമരവിരിയുന്നു.
(മുറകാമി കിജോ)
1. പാടത്തു പാടുന്ന
കന്യകളേ,
ചെളി പുരളാത്തതായി
ഒന്നേയുള്ളൂ.
നിങ്ങളുടെ ഗാനം.
(റൈസൻ)
* * * * * * * * * * *
(ഭാഷാന്തരം ഃ വേണു. വി. ദേശം)