പഴയ പുസ്തക താളിൽ നിന്ന്
പലവട്ടം അയാളിറങ്ങി വന്നു.
കൂർത്ത തൊപ്പിയും
കുറിയ കണ്ണുകളും
നേർത്ത താടി രോമങ്ങളുമുള്ള
ഒരാൾ...
കണ്ണിറുക്കി കാട്ടി
കവിളിൽ തലോടി
കണ്ണടച്ചു തുറക്കും മുമ്പേ
അയാൾ തിരികെ പോയിരിക്കും.
കനത്ത നിശബ്ദതയെ
അരിച്ചു തിന്നുന്ന
വായന ശാലയിലെ
ക്ലോക്കിൽ നിന്ന്
ചില പായ്‌ക്കപ്പലുകൾ
തിരമാലകളിലേക്ക്
ഒഴുകിയിറങ്ങും
ചരിത്രത്തിൽ നിന്ന് തിരികെ വിളിച്ച്
അടുത്ത കൂട്ടുകാരിയോ
മണിയടിയൊച്ചയോ
വേഗം കയറി വരും
വന്മതിലിന്റെ ആകാശങ്ങളിലൂടെ
ഒരമ്പല പ്രാവ്
കുറുകി പറക്കും
ഹൃദയവേരറുത്തിന്നലെ
കാറ്റിന്റെ ചിറകിലേയ്‌ക്ക്
പറത്തി വിട്ടേച്ചു ഞാൻ
തിരകളില്ലാത്ത
കടലിലേക്കൊറ്റക്ക്
തിരികൊളുത്തി
പ്രദക്ഷിണം വെച്ചു ഞാൻ
മിഴിയടക്കുമ്പൊഴുള്ളിലെ
താരക മൊഴികളിൽ
ധ്യാന ബുദ്ധനാകുന്നു ഞാൻ
ചിരിയിൽ നിന്ന്
കരച്ചിലിൻ വാതിലിൽ
തിരികെയെത്തി
പകച്ചു നിൽക്കുന്നു ഞാൻ