പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ജ്യോതിർഗമയഃ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പീറ്റർ നീണ്ടൂർ

കവിത

എന്നെയീ മണ്ണിലേക്കമ്മ പെറ്റിട്ടപ്പൊ-

ളന്നു ഞാനൊന്നുമേ ആയിരുന്നില്ലല്ലോ

മജ്ജയും, മാംസവും, രക്തവുമോടി-

ക്കളിക്കുന്നൊരുണ്ണിക്കുടമായിരുന്നു.

അച്‌ഛനും, ബാപ്പയുമപ്പനുമെൻ കാതി-

ലുച്ഛത്തിലോതിപ്പതിപ്പിച്ച നാമവും

അന്നുതൊട്ടിന്നും തുടർന്നു പോന്നീടുന്ന

ജന്മാവകാശമാം വിശ്വാസമൂർത്തികൾ.

അക്ഷരജ്ഞാനത്തിനാലയം വിദ്യക്കു

പക്ഷെ കുറിക്കണം ജാതിഭേദങ്ങളേ

അവിടെത്തുടങ്ങും മതത്തിൻ കുറിമാന-

മവിരാമമന്ത്യം വരേക്കുമെത്തീടുന്നു.

വിദ്യവശത്താക്കി വിദ്വാനുമായി ഞാൻ

വാദ്ധ്യാരു നീട്ടിയ പത്രിക കയ്യേറ്റു

ഉദ്യോഗലബ്ധിക്കപേക്ഷയയക്കുവാൻ

ചോദ്യമുണ്ടാമതിൽ ജാതി, പൗരത്വങ്ങൾ

സത്യ ധർമ്മങ്ങൾക്കു വിലയൊട്ടുമില്ല

മർത്യരോ തൃണതുല്യരായിടുന്നു.

യുദ്ധവും മാത്സര്യബുദ്ധിയുമേറും കു-

ബുദ്ധികൾക്കെക്കാലവും മതഘോഷണം.

ഇന്നു ഞാനെന്തൊക്കെയായി മാറീടുന്നു

ഹിന്ദുവാണിന്നു ഞാൻ ക്രിസ്ത​‍്യാനിയും

ബുദ്ധാനുയായിയും മെക്ക വിശ്വാസിയു-

മൊക്കെയിന്നാണെന്നുമായീടണം.

വൻ മതിൽക്കെട്ടാം മതങ്ങളെ ദൂരെനി-

ന്നെന്തിനു കല്ലെറിഞ്ഞീടുന്നു ഞാനിനി

ഞാനെറിഞ്ഞീടുന്ന കല്ലുകളോരോന്നു-

മായിരമസ്‌ത്രങ്ങളായ്‌ത്തിരിഞ്ഞീടുന്നു.

ആരുണ്ടുകേൾക്കുവാൻ കദനകാവ്യങ്ങൾ

ആരാന്റെയമ്മക്കു ഭ്രാന്തുപെട്ടെന്നുപോൽ

അഷ്‌ടദിക്കും പടർന്നീടും മതങ്ങളേ,

സൃഷ്‌ടാവുപോലും നിനച്ചീലയീവിധം.

എണ്ണിയൊതുക്കാൻ ശ്രമിക്കിൽ പുതുമതം

മണ്ണിൽപ്പിറക്കും പെരുത്ത ദൈവങ്ങളായ്‌

ഈ മതദൈവങ്ങളൊന്നിച്ചു വേദിയി-

ലൊത്തിടിലദ്ധ്യക്ഷ ദൈവമേതാവുമോ?

വിശ്വമാനവഹൃത്തിന്നർത്ഥന കേൾക്കൂ

വിശ്വേ നീ ‘സമസ്സോ മാ ജ്യോതിർഗയമഃ’


പീറ്റർ നീണ്ടൂർ


E-Mail: vcpndrkavi@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.