അവാച്യമാകുമൊരഗാധതയിലേ-
യ്‌ക്കലികയാണു ഞാൻ.
അതു പകരുന്ന സുതാര്യസംഗീതം
നുകരുന്നുണ്ടു ഞാൻ.
വിഷാദകാണ്‌ഡങ്ങൾ വിടപറഞ്ഞപ്പോൾ
വിരികയാണുളളിൽ പുലർപ്രതീക്ഷകൾ.
എവിടെയെൻ ജരമുഴുത്ത ഹൃത്തടം?
കൊടിയ തൃഷ്‌ണകൾ പുളച്ചൊരാ കാലം?
അനവരതമെൻ ചിതിയൊരജ്ഞേയ
ലഹരിയിൽ വീണു ജ്വലിക്കയാകുന്നു.
അതീതത്തിൽ നിന്നുമറിയുമ്പോൾ സർവ്വ-
മനാവൃതമായി യഖണ്‌ഡമാകുന്നു.
അഗാധമാകുമൊരവാച്യതയിലേ-
യ്‌ക്കലികയാണു ഞാൻ.