അവന്റെ കണ്ണുകളിൽ മയക്കം കനത്തു
നെയ്‌വിളക്കിന്റെ സുഗന്ധം പോലെ
കൈതപ്പൂമ്പൊടി പാറിയ പോലെ
അവൾ വന്നു.
അവളുടെ ചുണ്ടുകളിളകിയപ്പോൾ
സ്‌നേഹം നറുമൊഴിയായ് കാതിൽ കിളിർത്തു
അവന്റെ കരളിൽ കവിത നിറയുകയാണ്
കവിതയിൽ പ്രണയം നിറയുകയാണ്
അവനവളെ പ്രണയിക്കുകയാണ.്
അവളുടെ ആത്മാവിനു വസ്‌ത്രമാവാൻ
അവൾ തേടിയ ശരീരം അവന്റേതല്ല
അവളുടെ ചുംബനത്തിന്റെ നനവിൽ
അലിഞ്ഞു പോയ സ്‌നേഹവും അവന്റേതല്ല
അവളെ ബധിരയാക്കിയ
ആ ഗാനം പാടിയതും അവനല്ല.
കരളിൽ നിറയുന്ന കവിതയിൽ
പ്രണയം പ്രമേയമാവുമ്പോൾ
അവളവന്റെ കാമുകിയാണ്,
വാത്സല്ല്യം നിറയുമ്പോൾ
മകളാണ്
ക്രോധം നിറയുമ്പോൾ ശത്രുവാണ്.
അവന്റെ ജീവന്റെ സ്‌പന്ദനം പോലെ
കിനാക്കളുടെ തുടിപ്പുപോലെ
ഓരോ അണുവിലും
അവളവന് പ്രിയപ്പെട്ടതാണ്.
ഓർമ്മകൾ പുതച്ചുറങ്ങുന്ന
ഒരാട്ടിൻ കുട്ടിയാണ് അവന്റെ പ്രണയം
അതിലെ നായിക അവളല്ല
കാരണം
അവളവന് പ്രിയപ്പെട്ടതാണ്.