ചലവും ചോരയു-
മൊലിപ്പിച്ചു കൊണ്ടുന്മാദമോടെ
ഇരുൾക്കാട്ടിൽ മറയുന്ന
നപുംസകസന്ധ്യ....
ആദിയും അന്തവുമില്ലാതെ
ശൂന്യതയിലേക്ക്
നീണ്ടുപോകുന്ന
തുരുമ്പിച്ച ബന്ധങ്ങളുടെ ഒറ്റപ്പാളം....
തീപിടിച്ച്
നിലവിളിച്ചോടുന്ന
തീവണ്ടിയിൽ
ജനലും, വാതിലും
അപായച്ചങ്ങലയുമില്ലാത്ത
നിസ്സഹായതയിൽ
ഞാനും വെന്തുനീറുന്നു!!....
ഒടുവിൽ,
ലാവയുടെ മഹാനദികടക്കവേ
പാലവും വണ്ടിയും ഞാനും
ഉരുകിയൊലിക്കുന്നു....
ഘടികാരം
കൊത്തിവിഴുങ്ങിയ അഗ്നിമീനുകൾ
ചാരക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു....