ഈ പുഴയിലൊരു,
നിറമുളള മീനായ്,
മുങ്ങിയും, പൊങ്ങിയും,
നീന്തിക്കഴിയുന്നു ഞാൻ.
നനഞ്ഞ ജീവിതവും,
നനയാത്ത മോഹവും,
നാറുന്ന ജന്മവുമാ-
ണെന്റെ - ദുർവിധി.
നിറമുളള വാക്കുകൾ,
കോർത്തിട്ട ചൂണ്ടകൾ,
കുരുക്കാനടുക്കുമ്പോൾ,
തെന്നിമാറുന്നു ഞാൻ.
കരുത്തുറ്റ കൈകൾ,
വീശുന്ന വലകളിൽ,
വീഴാതിരിക്കുവാൻ,
വിറപൂണ്ടൊളിക്കുന്നു.
മുകളിലേക്കൊന്നെ-
നിക്കുയരുവാനാവില്ല,
കൊറ്റികൾ തപസ്സാണ്,
കരയിലുറങ്ങാതെ.
തെന്നിമാറിയും,
ചേറിലൊളിച്ചും,
നാവില്ലാതെയുമീ-
ജീവിതമെത്രനാൾ...?
പുഴയൊരു കടലല്ല,
കാലത്തിൻ കരുത്തല്ല,
പുഴകലങ്ങിയാൽ,
കരയിൽ ഞാൻ പിടയും.
കാമം പുരട്ടിവരും,
കഴുകൻ ചുണ്ടുകൾ,
കൊത്തിവലിക്കും,
കലപിലകൂട്ടും.
അന്നേരമെൻ ജന്മ-
മാർക്കോ ഇരയാകാൻ,
വിധിക്കപ്പെട്ടതെന്ന,
സത്യത്തിൽ ഞാൻ ദഹിക്കും.
|
|
|
|
ഒഴുകുപാറ സത്യൻ തിരുവനന്തപുരം ആയൂർവ്വേദകോളേജിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ. ഇപ്പോൾ അണ്ടൂർക്കോണം ഗവ. ആയൂർവ്വേദഡിസ്പെൻസറിയിൽ ഫാർമസിസ്‌റ്റായി ജോലി നോക്കുന്നു. കേരള കൗമുദി വീക്കെൻഡ് മാഗസിൻ, ഉണ്മ മാസിക, മനോരാജ്യം, കുലീന എന്നിവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉണ്മ പബ്ലിക്കേഷന്റെ കാവ്യസപ്തകം എന്ന കവിതാസമാഹാരത്തിലും, യുവകലാസാഹിതിയുടെ കവിതാസമാഹാരത്തിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ ഃ ശ്രീലത (റീന)
വിലാസം
ഒഴുകുപാറ സത്യൻ
വട്ടപ്പാറ പി.ഒ.
തിരുവനന്തപുരം- 695028.
|
|
|
|
|
|