അന്ത്യത്തോടടുത്ത തന്ത അന്തിയ്‌ക്ക്
ഊർദ്ധൻ വലി തുടങ്ങി.
അവസാന നീരിറ്റിക്കാനായി
ഇളനീർ ചെത്തിമിനുക്കി വീട്ടുകാർ പണി
കഴിഞ്ഞെത്താത്ത കനിഷ്‌ഠ പുത്രനായി കാത്തു.
അമ്മയ്‌ക്കറിയാം മകനിപ്പോൾ എവിടെ ആയിരിക്കുമെന്ന്.
ഭാര്യയ്‌ക്കറിയാം ഭർത്താവിപ്പോൾ എവിടെയായിരിക്കുമെന്ന്.
മക്കൾക്കറിയാം അച്്ഛനിപ്പോൾ എവിടെയായിരിക്കുമെന്ന്.
ബന്ധുക്കൾക്കറിയാം അയാൾ ഉണ്ടായിരിക്കേണ്ട സ്‌ഥലം.
നാട്ടുകാർക്കുമറിയാം അയാളിപ്പോൾ ഉണ്ടാവേണ്ട ഇടം.
പക്ഷേ ആരും ഒന്നും മിണ്ടിയില്ല.
തന്തപ്പടി ചാകുന്നെങ്കിൽ ചത്തോട്ടെ!
ആരും ഒന്നും മിണ്ടാൻ ഭാവിമില്ലെന്നുറപ്പായപ്പോൾ
തന്തപ്പടി ഊർദ്ധന്റെ തോതല്‌പം കുറച്ച്
തലയല്‌പം പൊക്കി പരമാവധി ശബ്‌ദത്തിൽ പറഞ്ഞു.
“അവനിപ്പോൾ വെളപ്പായിൽ ബെവറേജസ്
കടയുടെ മുമ്പീ കാണും. പോയി വളിച്ചോണ്ടു വാ”.