പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ശൂര്‍പ്പണഖ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുധീർ പണിക്കവീട്ടിൽ

ബസ്സ്.........ബസ്സ്

ഒരാളുടെ ഉച്ചത്തിലുള്ള ഒച്ചയും , ഒരു ഓട്ടോറിക്ഷയുടെ ബ്രേക്കിടുന്ന ശബ്ദവും .(ബസ് ഹിന്ദി വാക്കാണ്. മലയാളത്തില്‍ മതി എന്നര്‍ഥം. ഇവിടെ നിര്‍ത്തിയാല്‍ മതി എന്നു ലോപിച്ചു ‘’ മതി, മതി ‘’ എന്നു പറയുന്നു.) പിന്നെ പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന സംഭാഷണത്തിന്റെ അകമ്പടിയോടെ രണ്ടു പേര്‍ ഗേറ്റു തുറക്കുന്ന ശബ്ദം. വടക്കെ ഇന്ത്യയിലെ ചാരം പകര്‍ന്നു നില്‍ക്കുന്ന ഒരു ശിശിര കാല സായാഹ്നം ചെറുപ്പത്തിലെ ഭര്‍ത്താവു മരിച്ചു പോയ ബംഗാളി സ്ത്രീ ഗേറ്റു തുറന്നു വരുന്നവര്‍ തന്റെ വീട്ടിലേക്കല്ല താന്‍ വാടകയ്ക്കു കൊടുത്തിരിക്കുന്ന മുറിയിലേക്കാണെന്നു മനസിലാക്കി അവരുടെ മുറിയിലേക്കു കയറിയപ്പോള്‍ മറ്റൊരു മുറി തുറക്കപ്പെട്ടു. വന്നു കയറിയവര്‍ പപ്പനും ശശിയുമാണ്. അവരെ കാത്തിരുന്ന് മുഷിഞ്ഞയാള്‍ സുനി എന്നു വിളിക്കുന്ന സുനിത് ആണ്. വന്നപാടെ ശശി പപ്പന്റെ മുറി ഹിന്ദിയേ പറ്റി വിശദീകരിച്ചു. ഓട്ടോ റിക്ഷക്കാരനോടു വഴി പറഞ്ഞുകൊടുക്കുമ്പോള്‍ ‘’ വഴി’‘ എന്ന വാക്കിന്റെ ഹിന്ദി അറിയാന്‍ വയ്യാതെ ‘’ ആ വഴി ഹേ നാ’‘ എന്നു കൂട്ടിച്ചേര്‍ത്ത് ഓട്ടോ റിക്ഷാക്കാരനെ കറക്കിയെന്നും അല്ലെങ്കില്‍ വഴി തെറ്റിച്ചുവെന്നും ശശി പറയുമ്പോള്‍ മങ്ങാത്ത പ്രതിഭയുടെ ഉജ്ജ്വല രശ്മികള്‍ തിളങ്ങുന്ന തീഷ്ണമായ കണ്ണുകളില്‍ ഒരു നറും നിലാവിന്റെ കുളിര്‍മ്മ പകര്‍ത്തി ശശിയുടെ പരിഹാസം ആസ്വദിക്കുന്ന പപ്പനില്‍ പരിഭവം തീരെയില്ല.

എവിടെ പോയാലും അവിടെയെല്ലാം കുസൃതിത്തരങ്ങള്‍ ഒപ്പിച്ചു മറ്റുള്ളവരെ ചിരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക കഴിവുള്ള വ്യക്തിയാണു പപ്പന്‍. സ്വയം വിഡ്ഢി ചമഞ്ഞു മറ്റുള്ളവരുടെ വിഢിത്വം പുറത്തു കാട്ടുകയാണ് പപ്പന്‍ ചെയ്യുന്നതെന്നു തിരിച്ചറിഞ്ഞ് സുനി കൂട്ടുകാര്‍ക്ക് രസിക്കാന്‍ വേണ്ടി മാത്രം കെട്ടുകഥകളും , കവിതകളും , കഥകളുമുണ്ടാക്കുന്ന സാഹിത്യകാരനായിരുന്നു. പപ്പന്‍ ആദരവോടും സ്നേഹത്തോടും കൂടി സൂട്ടന്‍ എന്നു വിളിക്കുന്ന സുനി പപ്പനില്‍ ശക്തനും പ്രാപ്തനുമായ ഒരു വ്യക്തിത്വത്തെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതു പുറത്തു കാണിക്കാതെ ശശിയുടെയും മറ്റുള്ളവരുടേയും കളിതമാശകളില്‍ പങ്കു കൊണ്ടു,

ജീവിതത്തെ കുറിച്ചു വലിയ വലിയ കാര്യങ്ങള്‍ പപ്പന്‍ പറഞ്ഞിരുന്നതു തണുപ്പകറ്റാന്‍ ചൂടാക്കിയ കടുകെണ്ണ ദേഹത്തില്‍ തിരുമ്മി പിടിപ്പിക്കുമ്പോഴായിരുന്നു. അധികം ഉറയ്ക്കാത്ത കയ്യിലെ മാംസപേശികളില്‍ ഒരു ഫയല്‍മാനേപ്പോലെ ഞെക്കിയും , അടിച്ചും , ആരോഗ്യശ്രീമാനായി പപ്പന്‍ ഒരു തത്വജ്ഞാനിയേപ്പോലെ അപ്പോഴെല്ലാം വാ തോരാതെ സംസാരിച്ചു. ആ സംഭാഷണത്തിന്റെ ഗാംഭീര്യം മനസിലാക്കാതെ ശശി പപ്പന്റെ ശരീര സ്ഥിതിയേയും എണ്ണ വഴുക്കുന്ന കൈ കൊണ്ടു മാറത്തും , തോളിലും അടിക്കുന്ന പ്രവൃത്തിയേയും കളിയാക്കിക്കൊണ്ടിരുന്നു. എപ്പോഴും പപ്പനു ഒരു വേല വച്ചു കൊടുക്കുക എന്നത് ശശിയുടെ ഒരു വിനോദമായിരുന്നു. പപ്പന്‍ എണ്ണ തേച്ചു ആരോഗ്യം വര്‍ദ്ധിപ്പിക്കുമ്പോഴാണ് ഒഴിഞ്ഞ സിഗരറ്റു പാക്കറ്റുകള്‍ ശശിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പപ്പന്‍ ‘’പ്രസവക്കുളി’‘ കഴിയുമ്പോളേക്കും നമുക്കു ഒന്നു നടന്നു വരാം സിഗരറ്റു വാങ്ങിക്കുകയും ചെയ്യാമെന്നു പറഞ്ഞു ശശി സൂട്ടനേയും കൂട്ടി പുറത്തു കടക്കുകയും , സൂട്ടന്‍ കാണാതെ സൂത്രത്തില്‍ വാതില്‍ പുറത്തു നിന്നും താഴിടുകയും ചെയ്തു. അതിനുശേഷം അവന്‍ പുറത്തു നിന്നു പറഞ്ഞു ‘’ടാ പപ്പാ, നീ കുളിച്ചിട്ടു പാര്‍ക്കിലേക്കു വാ, ഞങ്ങള്‍ അവിടെ കാണും.’‘

ജയചന്ദ്രന്റെ പ്രസിദ്ധമായ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനവും പാടി പപ്പന്‍ ചിന്താമഗ്നനായി ശരീരത്തിലെ എണ്ണ വറ്റാന്‍ അക്ഷമനായി മുറിയില്‍ നടന്നു. പിന്നെ കുളിച്ചു വസ്ത്രവും മാറി പുറത്തു കടക്കാന്‍ നോക്കിയപ്പോള്‍ മുറി പുറത്തുനിന്നു അടച്ചിരിക്കുന്നു. പപ്പന്‍ ജനലിലൂടെ നോക്കി. അപ്പുറത്തെ വീട്ടിലെ പറമ്പില്‍ ഒരു ജോലിക്കാരി നില്‍ക്കുന്നുണ്ട്. ഒരു രാജസ്ഥാനി പെണ്‍കിടാവ്. അവള്‍ക്കാണെങ്കില്‍ മാര്‍വാടിയല്ലാതെ ഹിന്ദി വശമില്ല. പപ്പനാണെങ്കില്‍ ഹിന്ദി കമ്മിയാണ്. ഏതായാലും ആംഗ്യഭാഷ എല്ലാവര്‍ക്കും മനസിലാകുമല്ലോ എന്നു പപ്പന്‍ ഓര്‍ത്തു. ഇവിടെ അപരിചിതനായ ഒരു പുരുഷന്‍ ഒരു സ്ത്രീയോടാണ് ആംഗ്യം കാണിക്കുന്നത് എന്നു ബുദ്ധിശാലിയായ പപ്പന്‍ ഓര്‍ത്തില്ല സംഗതി അപകടമായത് അവിടെയാണ് പപ്പന്‍ ജനാല വാതിലില്‍ തട്ടി ‘’ശ്ശ്...ശ്ശൂ... എന്നു ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു പെണ്‍കുട്ടിയുടെ ശ്രദ്ധ ആകര്‍ഷിച്ചു. അവള്‍ നോക്കിയപ്പോള്‍ പപ്പന്‍ അവളെ കൈകാട്ടീ വിളിച്ചു. താരുണ്യം തളിരിട്ടു നില്‍ക്കുന്ന അവളുടെ പ്രായത്തില്‍ ആ വിളി ശൃഗാരലോലനായ ഒരാണിന്റെ ഇണയോടുള്ള ആവേശപ്രകടനമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.അവള്‍ തലയിലേക്കു സാരിതലപ്പു വലിച്ചിട്ടു ‘’ചഹരാഹെ ജൈസേ ജീലുമേ ഹസ്ത ഹുവ കമല്‍’‘ ( തടാകത്തില്‍ വിരിഞ്ഞ താമര പോലുള്ള മുഖം എന്നര്‍ഥം) എന്നു പാടുന്ന ഗുരുദത്തിനെ നോക്കി മുഖം ചെരിക്കുന്ന വഹീദാറഹ്മാനേപ്പോലെ നിന്നു. പപ്പന്‍ വീട്ണും ‘’ശ്ശ്...ശ്ശൂ ‘’ എന്നു വിളിച്ചു ആംഗ്യഭാഷയില്‍ വീടിന്റെ വാതില്‍ തുറക്കാ‍ന്‍ കഥകളി മുദ്ര കാണിച്ചു കലാമണ്ഡലത്തിലെ വിദഗ്ദരായ കഥകളിക്കാരേപ്പോലും നാണിപ്പിച്ചുകൊണ്ടു പപ്പന്‍ കഥകളിയാടുമ്പോള്‍ ആര്‍ത്തി പൂണ്ട രണ്ടു കണ്ണൂകള്‍ ആ രംഗം കാണുന്നുണ്ടായിരുന്നു. എന്റെ ആഗ്രഹങ്ങളും മോഹങ്ങളും ഭവാനറിയുന്നില്ലേ എന്നു പരാതി പറയുന്ന മനസ്സോടെ ഒരു സ്ത്രീ രൂപം സ്വയം ആ കാഴ്ച കണ്ടു ആകാശക്കോട്ടകള്‍ കെട്ടി. പുഞ്ചിരി തൂകി. ചെറുപ്പക്കാരന്റെ ആശ വളര്‍ത്തണമെന്നും ഇനി മുതല്‍ മന്മഥ ശാന്തിക്കു അവസരമായിയെന്നും ആ പെണ്മനസിലെ കുഞ്ഞോളങ്ങള്‍ മന:പായസമുണ്ടു.

പപ്പന്റെ കഥകളി കണ്ടു നാണിക്കുകയും , കോരിത്തരിക്കുകയുമല്ലാതെ പെണ്‍കുട്ടി ജനാലവാതിലില്‍ വന്നു കാ‍ര്യം തിരക്കിയില്ല. പക്ഷെ വാതില്‍ പുറകില്‍ നിന്നും ഒരാള്‍ തുറന്നു കൊടുത്തു പപ്പന്‍ പുറത്തു കടന്നു ശശിയേയും സൂട്ടനേയും പാര്‍ക്കില്‍ പോയി കൂട്ടികൊണ്ടു വന്നു. പപ്പന്റെ മുഖത്തെ പരിഭ്രമവും ചിന്തയും കണ്ടു ശശി പതിവുപോലെ കളി തമാശകള്‍ തുടങ്ങി. പപ്പന്‍ മൗനം പാലിക്കുമ്പോള്‍ ജീവിതത്തെക്കുറിച്ചു അല്ലെങ്കില്‍ മനുഷ്യ വികാരങ്ങളെക്കുറിച്ചു ഒരു ചിന്ത പുറത്തു ചാടുന്നു എന്നാണു സൂട്ടന്റെ അഭിപ്രായം. എന്നാല്‍ മറ്റുള്ളവര്‍ പപ്പന്റെ മൗനത്തെ വെറും വട്ട് എന്ന് തള്ളി പറയുകയാണ് പതിവ്. വാതില്‍ പുറത്തു നിന്നും അടച്ചതില്‍ ക്ഷമിക്കണമെന്നും അതു മൂലം പപ്പനു എന്തെങ്കിലും വിഢിത്തങ്ങള്‍ പറ്റിയോ എന്നും ചോദിച്ചു ശശി അക്ഷമനായി നിന്നു. പപ്പന്‍ സത്യം പറഞ്ഞാലും ശശി അതിനു അവന്റെതായ ഒരു പരിവേഷം കലര്‍ത്തി മാറ്റിക്കളയും.

പപ്പന്‍ തന്റെ പ്രകാശിക്കുന്ന കണ്ണുകള്‍ വിദൂരതയിലേക്കു നട്ടും കൊണ്ടു അടുത്ത വീട്ടിലെ രാജസ്ഥാനി പെണ്ണിനെ വാ‍തില്‍ തുറക്കാന്‍ വിളിച്ചതും അവള്‍ വരാതിരുന്നതും വിശദീകരിച്ചു ‘’നീ ഹിന്ദി അറിയാന്‍ വയ്യാതെ പറഞ്ഞതു അവള്‍ തെറ്റിദ്ധരിച്ചു കാണും’‘ അടുത്ത വീട്ടിലെ പൊന്തകോസ്തുകാരന്‍ ജോയി പറയുന്ന പോലെ അവന്റെ പ്രാര്‍ഥനയുടെ ഗുണം കൊണ്ടാണു നമ്മളെല്ലാം ആപത്തു കൂടാതെ ഇവിടെ കഴിയുന്നതെന്ന് അല്ലെങ്കില്‍ ആ വീട്ടുകാര്‍ രംഗം കണ്ടു വഴക്കിനും തല്ലിലും വന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു സംഗതി പെണ്ണു കേസ്സാണ് ആഴ്ചയില്‍ ഒരു ദിവസം ഒഴിവു ആഘോഷിക്കാന്‍ വരുന്നതു പെണ്ണുങ്ങളെ പ്രാപിക്കാനാണെന്നു ആളുകള്‍ പറയില്ലെ സൂട്ടനും ദേവി ചേച്ചിക്കും അതു മാനക്കേടാകില്ലേ? ദേവി ചേച്ചി നാട്ടില്‍ നിന്നും പ്രസവം കഴിഞ്ഞു വരുമ്പോള്‍ പിന്നെ താമസിക്കാന്‍ വേറെ സ്ഥലം അന്വേഷിക്കേണ്ടി വന്നേനേ. ഈ പപ്പനോടു എത്ര തവണ പറഞ്ഞു മര്യാദയ്ക്കു ഹിന്ദി ക്ലാസ്സില്‍ പോയി ഹിന്ദി പഠിക്കാന്‍. ഓരോ വിഡ്ഢിത്വങ്ങള്‍ എഴുന്നുള്ളിക്കാന്‍ എന്തു സാമര്‍ഥ്യം . നീ കളിച്ച കഥകളി ഒന്നു കൂടി കാണട്ടെ ശശി നിന്നു ചൊടിക്കാന്‍ തുടങ്ങി.

അവന്‍ പറഞ്ഞതില്‍ ഒരു നീരസ്സവും കാട്ടാതെ അവന്റെ ആഗ്രഹം പോലെ പപ്പന്‍ അതി രസകരമായി കഥകളി ആടിക്കാണിച്ചു . ഭാഷ ഉപയോഗിക്കാതെ തന്നെ മനുഷ്യനു ആംഗ്യം കൊണ്ടു മാത്രം ആശയവിനിമയം ചെയ്യാമെന്ന് ഒരു ഗവേഷകന്റെ കണ്ടു പിടിത്തം പോലെ പപ്പന്‍ പ്രസ്താവിച്ചു. പപ്പന്റെ കഥകളി കണ്ടു എല്ലാവരും ചിരിച്ചപ്പോഴാണു പപ്പന്‍ വീണ്ടും ഗൗരവം പൂണ്ടത്. സിഗററ്റിന്റെ പുക ചുരുളുകളില്‍ എന്തൊക്കെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പോലെ പിന്നെ സ്നേഹമസ്രുണമായി ദേവിച്ചേച്ചിയെ പറ്റി ചോദിച്ചു. പ്രസവിക്കുന്നതു ആണ്‍കുട്ടിയായിരിക്കുമെന്നു പറഞ്ഞു.

വാഴയിലകളില്‍ വെണ്ണ തേക്കുന്ന വെണ്ണിലാവില്‍ ( ചന്ദ്രമതിയോടു കടപ്പാട്) രാത്രി മനോഹരിയായിരുന്നു പ്രശാന്ത സുന്ദരമാണ് ആ വീടിരിക്കുന്ന പ്രദേശം. അതിനു പഞ്ചവടി എന്ന പേരു അന്വര്‍ഥമാണെന്നു പപ്പന്‍ പലപ്പോഴും പറയാറുണ്ട്. കാരണം അവിടെ സൂട്ടന്‍ എന്ന രാമനും ദേവിച്ചേച്ചിയെന്ന സീതയും താമസിക്കുന്നത്. അവരെ കാണാന്‍ ആഴ്ചതോറും പപ്പനും ശശിയും അയോദ്ധ്യയില്‍ നിന്നും വരുന്നു. അതുകൊണ്ടാണു ദേവിച്ചേച്ചി നാട്ടില്‍ പോകുമ്പോള്‍ തന്നെ ലക്ഷ്മണന്‍ എന്നു വിളിച്ചത്. രാമന്റെ കൂടെ എപ്പോഴും ഉണ്ടാകണമെന്ന് പറഞ്ഞത്. പപ്പന്‍ ഓര്‍മ്മകളില്‍ മുങ്ങി തപ്പി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

പപ്പന്‍ വലിയ കാര്യങ്ങള്‍ ഒരു വിഢിത്വത്തോടെയാണു സാധാരണ പറയാറുള്ളത്. അതുകൊണ്ടു ശശിയുടെ ചോദ്യത്തിനു മറുപടിയായി പപ്പന്‍ പറഞ്ഞു. ഇതു പഞ്ചവടി തന്നെ എനിക്കു വാതില്‍ തുറന്നു തന്നതു ശൂര്‍പ്പണഖയാണ്. ഞാന്‍ അവളുടെ മൂക്കും മുലയും അരിഞ്ഞില്ല. രാവേറെ ചെല്ലുമ്പോള്‍ നിങ്ങളറിയാതെ അവളെ അനുഭവിക്കാന്‍ അങ്ങോട്ടു ചെല്ലാമെന്ന് ഏറ്റിരിക്കയാണ്. അതു കൊണ്ടു നിങ്ങളൊക്കെ വേഗം ഉറങ്ങിക്കോ ശശി അതുകേട്ടു പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു തുടങ്ങി. ഞാനീ പഞ്ചവടിയില്‍ നിന്നോടൊപ്പം വന്നിട്ടു ഒരു മാനിനേപ്പോലും കണ്ടിട്ടില്ലല്ലോ? പിന്നെ നിനക്കു ഈ ശൂര്‍പ്പണഖ എങ്ങനെ പ്രത്യക്ഷപ്പെട്ടു അടുത്ത വീട്ടിലെ ജോയി പ്രാര്‍ഥന കഴിഞ്ഞു വന്നപ്പോള്‍ തുറന്നു തന്നതായിരിക്കും അല്ലേ?പപ്പാ നിന്റെ വിഢിത്തരങ്ങളൊക്കെ മഹത്വരങ്ങളാണെന്നും അതു ദുര്‍ഗ്രാഹ്യമായ എന്തിലൊക്കെ വിരല്‍ ചൂണ്ടുന്നു എന്നൊക്കെ സുനി ചേട്ടന്‍ പറയും ഞാന്‍ അതൊക്കെ വക തിരിവില്ലാത്ത അവന്റെ പൊള്ളത്തരം എന്നേ പറയൂ. ശൂര്‍പ്പണഖയാണല്ലോ നിനക്കു വാതില്‍ തുറന്നു തന്നത് അവളുമായി നീ ഈ രാത്രി സമ്പര്‍ക്കത്തിനു പോകുന്നുണ്ടല്ലോ. ഞാനും വരുന്നുണ്ട്.

വീണ്ടും സിഗരറ്റിനു തീ കൊളുത്തി പപ്പന്‍ പറഞ്ഞു ‘’ ചെറുപ്പത്തിലെ വിധവകളാകുന്ന സ്ത്രീകള്‍ ആരും കാണാതെ രതിലീലകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും ‘’ എല്ലാ വിധവകളും അങ്ങനെ ആയിരിക്കണമെന്നില്ല ശരീരത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചിരിക്കും. എണീറ്റു നടക്കാന്‍ ശേഷിയില്ലാത്തവള്‍ക്ക് എല്ലാം വിരോധം . അതു കേട്ടു ശശിയും സൂട്ടനും പരസ്പരം നോക്കി ഉടനെ തന്നെ ശശി അതു ചിരിച്ചു തള്ളി പറഞ്ഞു. ‘’ഇവന്‍ ദേ , വീണ്ടും ഓരോ നുണകള്‍ പറയാന്‍ പോകുന്നു. ശരി, ശൂര്‍പ്പണഖ വിധവയായിരുന്നു. രാ‍മ- ലക്ഷ്മണന്മരുടെ അടുത്ത് വിവാഹാഭ്യര്‍ഥനയുമായി പോയി എന്നല്ലാതെ അവര്‍ പുരുഷന്മാരുടെ പുറകെ നടക്കുന്നവളാണെന്ന് വാല്‍മീകി എഴുതീട്ടില്ലല്ലോ? നീ രാമ ലക്ഷ്മണന്മാരേപോലെയല്ലല്ലോ അവള്‍ ആശയും അഭിനിവേശവും കൊണ്ടു നിന്റെ അടുത്തു വരാന്‍ . ശശിയുടെ ബാലിശമായ വര്‍ത്തമാനം കേട്ടു മീശയുടെ തുമ്പു ചുരുട്ടി വലിയ കണ്ണുകളില്‍ ഒരു സമുദ്രം അലയടിപ്പിച്ചു കൊണ്ടു ശാന്തഗംഭീരനായി പപ്പന്‍ പുക വലിച്ചു കൊണ്ടിരുന്നു. പപ്പന്റെ സ്വഭാവശുദ്ധിയിലും ജീവിത മൂല്യങ്ങളിലും ഉറപ്പുള്ള സൂട്ടന്‍ പപ്പനോടു ചോദിച്ചു ‘’ എന്താണുണ്ടായത്?’‘

പപ്പന്‍ ശാന്തനായി പറയാന്‍ തുടങ്ങി. ഞാനാ രാജസ്ഥാനി പെണ്ണിനെ ആംഗ്യഭാഷയിലും ‘’ശ്ശ്...ശ്ശു’‘ എന്നീ ശബ്ദങ്ങളാലും വിളിച്ചു വാതില്‍ തുറക്കാന്‍ പറഞ്ഞിട്ടു വന്നില്ല അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം. ജപപുഷ്പം എണ്ണയുടെയും ശിക്കക്കായി സോപ്പിണ്ടേയും സുഗന്ധം. എന്റെ പുറകില്‍ ബംഗാളി സ്ത്രീ. അവര്‍ ലജ്ജയില്‍ മുങ്ങി കാല്‍ വിരല്‍ കൊണ്ട് ‘’ താമസമെന്തേ’‘ എന്നെഴുതുന്നു . ഒരു പൂവു വിരിയുന്ന പോലെ മന്ദഹസിക്കുന്നു. ഒരു വളകിലുക്കത്തോടെ അവര്‍ പറയുന്നു ‘’ ഞാന്‍ എല്ലാം കണ്ടു എന്തിനാണു വെറുതെ ആ അയല്‍വീട്ടിലെ വേലക്കാരി പെണ്ണിനോടു ശൃംഗരിക്കാന്‍ പോകുന്നത്? ഇതിനാണല്ലേ കൂട്ടുകാരോടു വാതില്‍ പുറത്തു നിന്നും അടച്ചു പോകാന്‍ പറഞ്ഞത്. യജമാനത്തിയെ ചുംബിക്കാന്‍ അവസരമുള്ളപ്പോള്‍ വേലക്കാരിയെ ചുംബിക്കുന്നവന്‍ മഠയനാണ്. ദാ, അതാണെന്റെ മുറി ഇന്ന് രാത്രി ഞാന്‍ അതു ചാരി വക്കുകയേ ഉള്ളു. പിന്നെ അവര്‍ ശകുന്തള നടക്കുന്ന പോലെ നടന്നു ഒന്നു തിരിഞ്ഞു നോക്കി. ‘’ ഞാന്‍ കാത്തിരിക്കും വരില്ലേ?’‘ എന്നു പറയാതെ പറഞ്ഞു ഒരു സ്വപ്നം പോലെ എന്റെ കണ്മുന്നില്‍ നിന്നും മറഞ്ഞു പോയി.

ശശിക്കു വിശ്വാസം വരാതെ അവന്‍ വായും പൊളിച്ചിരിക്കുകയാണ്. ഒരു ഘനമുള്ള നിശബ്ദതയുടെ മറ അവിടെ പരക്കാന്‍ തുടങ്ങി. അതു മാറ്റിക്കൊണ്ടു പപ്പന്‍ പറഞ്ഞു ‘’സൂട്ടന്‍ ദേവി ചേച്ചി വരുമ്പോഴേക്കും ഇവിടെ നിന്നും മാറണം. ശൂര്‍പ്പണഖയെ വേദനിപ്പിക്കാന്‍ പോകുകയാണു ഞാന്‍ തുളസിക്കതിരിന്റെ വിശുദ്ധിയോടെ എനിക്കു വേണ്ടി നാട്ടില്‍ എവിടെയോ ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നുണ്ടാകും. എന്റെ ആദ്യരാത്രി അവളോടൊന്നിച്ചാകും അല്ലാതെ ഈ ബംഗാളി സ്ത്രീയുമായി അതു പങ്കിട്ടു അതിന്റെ പവിത്രത ഞാന്‍ നശിപ്പിക്കുകയില്ല. ശൂര്‍പ്പണഖ കോപിച്ചാല്‍ എന്തുണ്ടാകുമെന്ന് സൂട്ടനറിയാമല്ലോ പാവം ദേവി ചേച്ചി അതിനിരയാകരുത്. ഒരു പുരുഷന്റെ മുമ്പില്‍ വിശ്വാസപൂര്‍വം കാമം പ്രകടിപ്പിച്ചത് അയാള്‍ തിരസ്ക്കരിക്കുകയോ അല്ലെങ്കില്‍ അതു സാക്ഷാത്ക്കരിക്കാന്‍ അയാള്‍ക്കു കഴിവില്ലാതെ വരുകയോ ചെയ്യുമ്പോള്‍ സ്ത്രീ ഒരു പ്രതികാര ദുര്‍ഗ്ഗയാകുന്നു പിന്നെ അവള്‍ എന്തു ചെയ്യുമെന്നു ദൈവത്തിനു പോലും അറിയില്ല നമുക്കിവിടെ നിന്നും മാറിപ്പോകാം.

അപ്പോഴാണു എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ടു ശശി പറഞ്ഞത് ‘’ ജീവിതത്തില്‍ പലപ്പോഴും നമുക്ക് ഓരോ പ്രതി സന്ധികളെ അഭിമുഖീകരിക്കേണ്ടി വരും അപ്പോഴെല്ലാം നമ്മള്‍ മഹാന്മാര്‍ ചെയ്തതും ദൈവപുത്രന്മാര്‍ ചെയ്തതും മാതൃകയാക്കാന്‍ നോക്കും മനുഷ്യരാശി പരാജയപ്പെടുന്നത് അതുകൊണ്ടാണ്. ഇവിടെ കാര്യം നിസ്സാരം. ഭര്‍ത്താവു മരിച്ച സ്ത്രീയുടെ ഒരാഗ്രഹം അവര്‍ ഇവനെ കൊല്ലാനോ ഉപദ്രവിക്കാനോ കാശു ചോദിക്കാനോ ഒന്നുമല്ലല്ലോ വിളിച്ചത്. Poor Human instinct..... അതങ്ങ് സാധിപ്പിച്ചു കൊടുത്ത് ആരുമറിയാതെ അവനവന്റെ പാടു നോക്കുന്നതിനു പകരം വീടുമാറ്റവും തന്മൂലം ആളുകളുടെ ജിജ്ഞാസയും അന്വേഷണവും ദേവി ചേച്ചിയുടെ മനസ്സില്‍ ആവശ്യമില്ലാത്ത ചിന്തകളും വരുത്തി വച്ച് സൂട്ടനെ പോലുള്ള വാത്മീകികള്‍ക്കു ഒരു അഭിനവ രാമായണം രചിക്കാന്‍ എന്തിനുവഴിയൊരുക്കി കൊടുക്കുന്നു.

ലങ്കയിലേക്കു ചാടാന്‍ ഒരവസരം നഷ്ടപ്പെടുമല്ലൊ എന്നോര്‍ത്ത് കുറെ കുരങ്ങന്‍മാര്‍ അപ്പോള്‍ ദു:ഖിക്കുകയായിരുന്നു.

സുധീർ പണിക്കവീട്ടിൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.