പുഴ.കോം > പുഴ മാഗസിന്‍ > കഥാമത്സരം > കൃതി

പല്ലുപോയ ലൗ ജിഹാദും, വേറെ കുറച്ച്‌ പപ്പും തൂവലും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജാനകി

മഴ ഒരു ശിക്ഷയായേറ്റെടുത്താണ്‌ അയാൾ അതിലേയ്‌ക്ക്‌ ഇറങ്ങിപ്പോയത്‌... അതു കൂസലില്ലായ്‌മയായി തെറ്റിദ്ധരിച്ച്‌ മഴ അയാളെ കുത്തിപെയ്‌തു.....

“ദരിദ്രവാസി ഒരു കീറക്കുടേങ്കിലും എടുത്തുടെറാ........

നിന്റപ്പൂപ്പന കൊടേട്‌പ്പിച്ചിട്ട്‌ണ്ട്‌ പിന്നേണ്‌....” മഴ പലതും പറഞ്ഞ്‌ പ്രകോപിപ്പിക്കാൻ നോക്കിയിട്ടും ശ്രദ്ധിക്കാതെ പോയ അയാളുടെ പേര്‌ ‘ഹരിഹരസുതൻ’ എന്നായിരുന്നു.

കമമ്യൂണിസ്‌റ്റു ഭ്രാന്തനായ അച്ഛനറിയാതെ, മണ്ഡലക്കാലത്ത്‌ അച്ഛന്റെ പേരിൽ മുദ്രനിറച്ചു കൊടുക്കാൻ തുനിഞ്ഞ അമ്മയുടെ നോൻപുതെറ്റിയുണ്ടാവൻ എന്ന കുറ്റത്തിന്‌ ആ പേര്‌ അത്രയും നീളത്തിൽ വലിച്ചിഴച്ച്‌, ചുമന്ന്‌ അയാൾ മടുത്തിരുന്നു. ശരിയായ അർഥങ്ങളിൽ നിന്നും വ്യതിചലിച്ച്‌ അമ്മയുടെ പ്രായശ്ചിത്തത്തിന്റേയും, അച്ഛൻ അമ്മയോട്‌ കാണിച്ച ഔദാര്യത്തിന്റേയും അടയാളം മാത്രമായി “പേര്‌” അയാളിൽ കറുത്ത മറുകുപോലെ പറ്റിച്ചേർന്നു.....

ഇങ്ങിനെയുള്ള ചില ചിന്താകുഴപ്പങ്ങൾ കൊണ്ടുതന്നെയാണ്‌ കുറേയൊക്കെ ആലോചിച്ചിട്ട്‌ അയാൾ മകൾക്ക്‌ “വിനീത” എന്നു പേരു വിളിച്ചത്‌.... ജീവിതത്തിന്റെ അനന്തസാധ്യതകളിൽ അത്യാവശ്യം വേണ്ട ഒന്ന്‌ എന്ന നിലയ്‌ക്ക്‌ തനിക്കീ പേരുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലല്ലോ എന്ന്‌ അവൾക്ക്‌ തോന്നരുത്‌.....

മേൽപ്പറഞ്ഞ അനന്തസാധ്യതകളിലെവിടെയോ തുറന്ന ഗഹ്വരത്തിലൂടെ.... വിനീത, ഒരു ദിവസം മുൻപ്‌...., ഇന്നലെ.... കടന്നു പൊയ്‌ക്കളയുകയും ചെയ്‌തു.

ചുറ്റും മഴയിൽ ചിറകകുകൾ തല്ലിയ ഈയാംപാറ്റകളുടെ വികല ശരീരങ്ങൾ പുറപ്പെടുവിച്ച ആമഗന്ധം ശ്വസിച്ച്‌ നടക്കുമ്പോൾ ജലക്കുമിളകൾക്കുള്ളിലിരുന്ന്‌ വിനീത നനഞ്ഞൊട്ടിയ സ്വന്തം ചിറകുവിടർത്താൻ ശ്രമിക്കുന്നുണ്ടാവുമെന്ന്‌ അയാൾക്കു തോന്നി.....

“സുതേട്ടോയ്‌....ദ്‌ന്താ.......മഴേത്ത്‌..... കേറിനിക്കെടോ.....” ചായയുടെ കൊതിപ്പിക്കുന്ന ചൂടും, മണവും അടിച്ചു പതപ്പിച്ച്‌ സുമാറു ജോസ്‌ മഴയിലൂടെ വിളിച്ചുകൂവി.... മഴക്കുത്തേറ്റ്‌ ചുവന്ന മുഖം താഴ്‌ത്തി അയാൾ വിളികേൾക്കാത്ത മട്ടിൽ നടന്നു..... കുടുങ്ങാശ്ശേരിക്കവലയ്‌ക്കപ്പുറത്ത്‌ റാട്ടുപുരയിൽ അച്ഛൻ, കമ്മ്യൂണിസത്തെ രഹസ്യമായി പരത്തുന്നത്‌ വർഷങ്ങൾക്കിപ്പുറം നിന്നുകൊണ്ട്‌, സന്ദർഭത്തിനു തീരെ യോജിച്ചില്ലെങ്കിൽക്കൂടി അയാൾ കേട്ടു....

“സോവിയറ്റ്‌യൂണിയൻ, സോവിയറ്റ്‌യൂണിയൻന്ന്‌ കേട്ടിട്ടൊണ്ടാ....?

”ഉം....ഉം.....“ രാപ്പുള്ളകൾ മൂളുന്നതുപോലെ, റാട്ടുപുരയിലെ അരണ്ടവെളിച്ചത്തിൽ നിന്നും അമർത്തിയ ഇരവമുയർന്നു....

”ങാ.... ഈ കുപ്പിവെളക്ക്‌ കണ്ടാ.... മണ്ണെണ്ണ ഒഴിച്ച്‌ തിരീട്ട്‌....?“

പിന്നേയും മുരൾച്ച.....

”ഇദൊന്നും വേണ്ട... മതില്‌മ്മലത്തെ ഒരു കഷ്‌ണം ഞെക്കിയാമതി വെട്ടാ വരും.... എപ്പഴാ....?

കുപ്പി വിളക്കിന്റെ തിരിനാളം പ്രതിഫലിപ്പിച്ച്‌ കുറെ കണ്ണുകൾ മിഴിഞ്ഞ്‌ തിളങ്ങി നിന്നു...

“സോവിയറ്റൂണ്യനാവണം.... ഇവിടെ... ഈയെമ്മെസ്‌.... കേറട്ടേന്ന്‌....” റാട്ടുപിരിച്ചു തഴമ്പിച്ച കൈകൾ മേശയിലടിച്ചുറപ്പിച്ചത്‌ കേട്ടനേരം തന്നെ, അയാളുടെ പെരുവിരലിനെ ഒരു കൂർത്ത കല്ല്‌ ഗാഢമായി ചുംബിച്ച്‌ ചുവപ്പിച്ചു..... നീറ്റലിൽ, സോവിയറ്റ്‌ യൂണിയൻ എന്നെന്നേയ്‌ക്കുമായി പവർക്കട്ടിൽ മുങ്ങിപ്പോയി.... റാട്ടുപുരയുടെ സ്‌ഥാനത്ത്‌ ഇന്റർനെറ്റു കഫേ വശ്യസുന്ദരിയെപോലെയുണ്ട.​‍്‌ സ്വാതന്ത്ര്യമില്ലാത്ത ആസക്തികളെയും, വിചാരങ്ങളേയും കെട്ടഴിച്ചുവിട്ട്‌, പുതിയൊരു പേരു കണ്ടുപിടിക്കേണ്ടിയിരിക്കുന്ന ലോകത്ത്‌ കൂത്താടി നടക്കാൻ ചെറുപ്പത്തെ ക്ഷണിക്കുന്നു വലക്കൂട്‌.....

wwwforgetparents.com നെറ്റിലേയ്‌ക്ക്‌ അവൾ കയറിയതിന്റെ പാസ്സ്‌ വേർഡ്‌ എന്തായിരിക്കും.....?! sorry acha എന്നോ, sorry amma എന്നോ..... ഒരു പരാതി എഴുതിക്കൊടുത്തതിന്റെ തരുതരുപ്പ്‌ മാറാത്ത അയാളുടെ കൈകളിൽ നിന്നും മഴയിലും ചൂടു പുകഞ്ഞു കൊണ്ടിരുന്നു.......

.....18 വയസ്സ്‌.... വനീതാ ഹരിഹരൻ..... (‘സുതൻ’ അവൾ വേണ്ടെന്നു വച്ചതാണ്‌) വെളുത്ത നിറം...., 186 സെ.മി. ഉയരം.... മറുക്‌.....? !!...... (മകളുടെ ശരീരത്തിൽ അച്ഛൻ മറുക്‌ തേടി നടക്കുന്നതിലെ പാരവശ്യം കണ്ട്‌ എസ്‌.ഐ. വഷളൻ ചിരിയും കൊണ്ട്‌, അയാളെന്തെഴുതുന്നു എന്ന്‌ നോക്കി കൗതുകത്തോടെ ചാരിയിരിപ്പുണ്ടായിരുന്നു....) കണ്ടുപിടിച്ചു ഒരെണ്ണം..... കഴുത്തിന്‌ ഇടതുവശത്ത്‌.

തലയിലെ തൊപ്പിയേക്കാൾ പവറുള്ള പുച്ഛം ഒതുക്കിയിട്ട്‌ എസ്‌.ഐ.പരാതി ഓടിച്ചു നോക്കി.

“ചെന്ന്‌ ക്‌ടാവിന്റെ മുറീം, ബുക്കും, തുണ്യലമാരീം ഒന്നു പരിശോധിച്ചേക്ക്‌...... ബാക്കി ഞങ്ങള്‌ തപ്പിക്കോളാം....പണ്ടാരമടങ്ങാൻ വല്ല ലൗ ജിഹാദിലോ മറ്റോ.... പെണ്ണായതുകൊണ്ട്‌ ഒന്നും മുറിച്ചു കളഞ്ഞിട്ട്‌ണ്ടാവില്ല..... കിട്ട്യാലൊന്ന്‌ റിപ്പയർ ചെയ്‌തെടുക്കാനേ ഒള്ള്‌”

സ്‌റ്റേഷനു പുറത്ത്‌ മഴ അമർത്തിയ കലിപ്പോടൈ പെയ്‌തു തകർത്തപ്പോൾ ഹരിഹരസുതൻ അതിലേയ്‌ക്കിറങ്ങി.... മഴയും അയാളും സന്തതസഹചാരികളായി......

“റെയിൻ റെയിൻ ഗോ എവേ

കം എഗേൻ അനദർ ഡേ.... ” ഇറമ്പിൽ നിന്നൊഴുകുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച കുട്ടിയുടുപ്പുകാരിയോട്‌ “മഴ വിരുന്നു വന്നതാ, പോകാൻ പറഞ്ഞാൽ പിണങ്ങും....” എന്നു പറഞ്ഞതിനു ശേഷം, മഴയുടെ ആതിഥേയ ഭാവം മാത്രമായിരുന്നു അവളിൽ എപ്പോഴും എന്നയാൾ ഓർത്തു.....

വിനീത പിറന്നപ്പോൾ അയാൾ സർക്കാർ ബസ്സിന്റെ സ്‌റ്റിയറിംഗിൽ ആദ്യമായി തൊട്ടുതൊഴുകയായിരുന്നു.... ആരംഭശൂരത്വത്തിന്റെ തിളപ്പിലെ ആവിയായിരുന്നു ആ ഭക്തി. അധികം താമസിയാതെ ആന വണ്ടിയുടെ പാപ്പാനായി, കയറിയിറങ്ങുന്ന യാത്രക്കാരെ മുഴുവൻ അകത്തേയ്‌ക്കും പുറത്തേക്കും എറിഞ്ഞു തള്ളുന്ന ചരക്കുകളായി കാണാൻ ശീലിച്ച്‌ സർക്കാരിന്റെ സ്വന്തം സേവകനായി മാറി.... സ്വഃലേ എന്നൊക്കെ പറയും പോലെ സ്വഃസേ....

കൊല്ലങ്ങൾ നീണ്ടു നിന്നിരുന്ന ചില സ്ഥീരം സർവ്വീസുകളിൽ സ്വന്തം സേവനം ചില കള്ളുഷാപ്പുകളുടെ പിന്നിലേയ്‌ക്കും, മൂട്ട വിളക്ക്‌ അടയാളം കാണിക്കുന്ന കൂരകളിലേയ്‌ക്കുമായി നീട്ടിയെടുക്കുകയും ചെയ്‌തിരുന്നു... നോൻപുകാലത്ത്‌ മുറതെറ്റിയുണ്ടാവന്റെ താന്തോന്നിത്തമെന്ന സ്വയവിശദീകരണാശ്വാസം കൊണ്ട്‌, സ്‌റ്റിയറിംഗ്‌ കറക്കിയെടുത്ത്‌ അക്കാലത്ത്‌ അയാൾ മൂളിപ്പാട്ടുപാടി.... ആ ദിനങ്ങളിലൊന്നിലായിരുന്നു അയാൾ, കുറ്റിക്കാടുകളിലേയ്‌ക്ക്‌ താനിനി നോക്കാനേ പോകുന്നില്ലെന്ന്‌ തീരുമാനിച്ചതും വഴിവക്കിലെ വെള്ളത്തിന്‌ ജീവിതത്തിൽ പറ്റിയ കറ കഴുകി മാറ്റാൻ കഴിയുമെന്ന്‌ വൃഥാ വിചാരിച്ചതും.... അന്നും മഴ തന്നെയായിരുന്നു......

...സുതേട്ടോയ്‌... പിന്നിൽ ലോങ്ങ്‌സീറ്റിലൊതു ജോഡീണ്ട്‌ട്ടാ.... അറ്റം തൊട്ട്‌ കേറീതാടോ.... എന്താണ്ടൊരു തീരുമാനുല്ലായ്‌കപോലെ.....“

ചെവിയിൽ, കണ്ടക്‌ടർ ചന്ദ്രൻ ബാഗും കക്ഷത്തിലിറുക്കി കുനിഞ്ഞു നിന്ന്‌ വിളമ്പിയ വിവരത്തിലേയ്‌ക്ക്‌, പാക്ക്‌ ചവച്ച്‌ അയാൾ തിരിഞ്ഞു നോക്കി.... ബസ്സിന്റെ അവസാന സീറ്റീൽ പരിഭ്രമിച്ച രണ്ടു മുഖങ്ങൾ വെളിവാക്കപ്പെട്ടു.... ആണത്തം പൊടി മീശയിലേയ്‌ക്ക്‌ പടർന്നു തുടങ്ങിയ ഒന്നും, അതിൽ ആശ്രയം കണ്ട്‌, എന്നാൽ അതത്ര സുരക്ഷിതമല്ലെന്ന്‌ മനസ്സിലാക്കി പകച്ച്‌ ചേർന്നിരിക്കുന്ന മറ്റൊന്നും.... ബസ്സിൽ മറ്റു യാത്രക്കാരായി മൂന്നുപേർ മാത്രം.....

”സംഗതി ചാടീതാട്ടാ....“ അയാൾ ടോപ്‌ഗിയറിട്ടു....

അടുത്തടുത്ത സ്‌റ്റോപ്പുകളിൽ മറ്റു മൂന്നുപേർ കൂടി ഇറങ്ങിക്കഴിഞ്ഞപ്പോൾ ഇറച്ചിക്കോഴികളെ കൊണ്ടുപോകുന്ന പോലെ ബസ്സ്‌ സർക്കാരിനെ മറന്ന്‌ ഓടാൻ തുടങ്ങി.....

ഒരു നഗരദൂരത്തിനപ്പുറം വിനീത അച്ഛനെ അന്വേഷിക്കുകയായിരുന്നു അപ്പോൾ.....

”അച്ഛന്‌ എത്ര ആൾക്കാരെ എവ്‌ടേക്കെ എത്തിക്കേണ്ടതാന്ന്‌ അറിയോ.... ഇത്‌ പോലെ നോക്കീരിക്കണ ഒരുപാട്‌ കുട്ടികള്‌ണ്ടാവും, കുട്ടികളെ നോക്കീരിക്കണ അച്ഛനമ്മമാരുണ്ടാവും, അവരെയൊക്കെ കൊണ്ടു കൊടുത്തിട്ടാ മോൾടെ അച്ഛൻ വരിക....“

കാത്തിരിപ്പു നീറ്റുന്ന ഓരോ വീട്ടിലേയ്‌ക്കും പ്രതീക്ഷിക്കുന്നവരെ എറിഞ്ഞിട്ടുകൊടുക്കുന്ന ദൈവത്തിന്റെ കൈകളിലെ പൊതിയും പ്രതീക്ഷിച്ച്‌ വിനീത അമ്മയുടെ മടിയിൽ കിടന്നു.... ഹൃദയമിടിപ്പിനും, നിശ്വാസത്തിനുമപ്പുറം വന്നിരുന്ന തുമ്പികൾക്ക്‌ അവൾ പല നിറങ്ങൾ കണ്ടു.... മഞ്ഞ... ചുവപ്പ്‌.... കറുപ്പ്‌..... അടുത്തമിടിപ്പിൽ പറന്നുയരാൻ തുടങ്ങിയ അവയുടെ ചിറകുകൾ പകുതി മുറിച്ചു കളയുകയോ, വാലിനറ്റത്തു കൂടെ പൂത്തിരിപുല്ല്‌ കയറ്റുകയോ വേണം.... പ്രാണനിൽ തറഞ്ഞ പുല്ലും കൊണ്ട്‌ പറക്കുന്ന തുമ്പിയെ കാണാൻ എന്തു രസം.....! ! ഹാ..... അച്ഛൻ വന്നല്ലോ.....! അച്ഛൻ അവയുടെ ചിറകുകൾ മുറിച്ച്‌ അവൾക്കിട്ടു കൊടുത്തു.... ചിലതിന്റെ വാലിൽ ഓലനാരു ഇറുകെ കെട്ടി ജിവനെ രണ്ടായി പകുത്തു.... പക്ഷേ വാലിൽ പിടിച്ച ഒരു കുറുമ്പൻ തുമ്പി മാത്രം വളഞ്ഞ്‌ കുത്തി അവളുടെ വിരലിൽ കടിച്ചു.

”ഹൗ“ വിരൽ വലിച്ച്‌ വിനീത ഉറക്കം ഞെട്ടി....

ഞെട്ടിത്തെറിക്കുന്ന പെൺകുട്ടിയെ ബസ്സിൽ നിന്നും വലിച്ച്‌ പുറത്തു കളയുകയായിരുന്നു അന്നേരത്ത്‌ ഹരിഹരസുതനും ചന്ദ്രനും.... കുറ്റിക്കാട്ടിലേയ്‌ക്കു വീണ പെൺശരീരത്തിന്റെ ഞരക്കം ഇരുട്ട്‌ വകഞ്ഞ്‌ കാണാൻ ശ്രമിക്കാതെ ചോര പുരണ്ട പാവാടയും കൂടി പുറത്തെ മഴയിലേയ്‌ക്കെറിയുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു....‘ പകലാണെങ്കിൽ കൂടി എനിക്കാ കാഴ്‌ച കാണണ്ട.....’ വറുത്തു കഴിച്ച കോഴിയുടെ പപ്പും തൂവലും കണ്ട്‌ സഹതപിച്ച്‌ അയാൾ സ്‌റ്റിയറിംഗിൽ വിയർത്ത കൈകളമർത്തി.....

” ആ പയ്യനെ ഞാൻ തള്ളീട്ടപ്പോ അടീലേക്ക്യാ പോയേ....??“

ചന്ദ്രൻ അടുത്തു വന്ന്‌ അമർത്തി ചോദിച്ചു.....

തലച്ചോറൊഴിഞ്ഞ തലയുടെ ചതവിന്റെ ഉയർച്ച ബസ്സിന്‌ ഒരു ഞൊടിയുണ്ടായിരുന്നോ എന്ന്‌ അയാൾ നടുങ്ങി സംശയിച്ചു.... പിന്നെ നിഷേധിച്ചു.....

”ഹേയ്‌...... ഇല്ലില്ല....“ എന്നിട്ടും വഴിയരുകിൽ കെട്ടിക്കിടന്ന വെള്ളത്തിലൊക്കെ ബസ്സിന്റെ ടയറുകൾ ഓടിച്ചു കഴുകിയെടുത്തു..... വീണ്ടും.... വീണ്ടും....

പിന്നീട്‌ ജീവിതത്തിന്റെ ഓടയിൽ പലവുരു കഴുകിയെടുത്ത ശരീരത്തിൽ മനസ്സ്‌ വൃത്തിയാക്കാതെ ദുർഗന്ധം വമിച്ച്‌ കിടന്നു.... അതേ സമയം നേരിടേണ്ടി വന്ന കുറേ വിരോധാഭാസങ്ങളിൽ ആദ്യം പതറി നിൽക്കുകയും, ശേഷം സന്ദർഭോചിതമല്ലാതെ അയാൾ ചിരിച്ചു മണ്ണു കപ്പുകയും ചെയ്‌തു..........

നിരീശ്വരവാദം മൂത്ത്‌ മുറ്റത്തെ തുളസിത്തറയിലെ കൽവിളക്കിൽ മൂത്രമൊഴിച്ച അച്ഛനെ, കാരണവൻമാർ, കല്ലും ലിംഗവും തമ്മിലുണ്ടായ നിമിഷങ്ങൾ നീണ്ട മൂത്രബന്ധത്തിലൂടെ കയറിപ്പിടിച്ച്‌ പഴുപ്പിച്ചു.... മതിലിലെ കഷ്‌ണം ഞെക്കിയാൽ തെളിയുന്ന വിളക്കിനെ, വേദനയിലും ശപിച്ച്‌ അച്ഛൻ ഹരിഹരസുതനോട്‌ അപേക്ഷിച്ചു.....

”ഞാൻ മരിച്ചാ........ ബലീടണം, കേട്ടെറാ.... കമ്മ്യൂണിസം പറഞ്ഞ്‌ ചാരംവാരി തെങ്ങുംഞ്ചോട്ടിൽ ഇട്ടേക്കരുത്‌.....

വാക്കു പാലിച്ചു..... ഉമ്മറത്ത്‌ ഫ്രെയിമിലിട്ടു വച്ച മാർക്‌സിന്റെയും, ഏംഗൽസിന്റെയും, ലെനിനിന്റേയും മുഖം ഒന്നു വീർത്തിരുന്നെങ്കിലും......‘ അത്‌ പോട്ടെ പുല്ല്‌.....’ എന്ന്‌ ആശ്വസിപ്പിച്ച്‌ അച്ഛനെ ബലിയിട്ട്‌ സന്തോഷത്തോടെ പറഞ്ഞയച്ചു... അന്നു തൊട്ടിങ്ങോട്ട്‌, ഓരോ കർക്കിടകവാവിനും ബലിയിടുന്ന തന്നെ നോക്കി, മുകളിലിരുന്ന്‌ തന്റെ തെണ്ടിത്തരങ്ങളെല്ലാം കണ്ടുപടിച്ച അച്ഛൻ “ശവ്യാണെങ്കിലും.... നീയാള്‌ കൊള്ളാട്ട്‌റാ....” എന്നു പറഞ്ഞ്‌ ഇരുത്തിയൊന്ന്‌ മൂളി പോകുന്നപോലെ അയാൾക്ക്‌ അനുഭവപ്പെട്ടുകൊണ്ടിരുന്നു.........

ശവിത്ത്വസിംഹാസനം, ഇടിഞ്ഞു പൊളിഞ്ഞ്‌, മനസ്സിലെ പിതൃത്വപിടപ്പിന്റെ ആന്തലോടെ, ചുറ്റിപ്പിണഞ്ഞ മഴനൂലുകളെ അഴിച്ചുമാറ്റി അയാൾ ചാരുപടിവച്ച ഇറയത്തു കയറിയിരുന്നു.......

പുറത്ത്‌ ആരെയും കണ്ടില്ല..... ദൈവത്തേയും അച്ഛനേയും ഒരു പോലെ സ്‌നേഹിച്ച മറ്റൊരു വിരോധാഭാസം ഓർമ്മക്കേടു ബാധിച്ച്‌ അകത്തെ മുറിയിൽ സ്വയം ആരാണെന്ന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ വിളിച്ചു ചോദിച്ചു കിടപ്പുണ്ട്‌..... അച്ഛന്റെ നോട്ടത്തിൽ ദൈവങ്ങൾ അമ്മയുടെ ജാരൻമാർക്കു തുല്യരായിരുന്നു. പത്രങ്ങളിൽ നിന്നും മറ്റു വെട്ടിയെടുത്ത്‌ ഒളിപ്പിച്ചു വയ്‌ക്കുന്ന, ദൈവങ്ങളുടെ ചിത്രങ്ങൾ കണ്ടെടുത്ത്‌ “ആരാണ്ടിവൻ” എന്നു ചോദിക്കുന്ന അച്‌ഛന്റെ പരിഹാസ്യാവസ്‌ഥ തന്നെ ചിരിപ്പിച്ചിരുന്നത്‌ അയാളോർത്തു.

എന്തിനാണിപ്പോൾ ഇതൊക്കെ ഓർക്കുന്നത്‌....... ഒരാവശ്യവുമില്ലാതെ.....

ഉണക്കത്തോർത്ത്‌ ചുമലിൽ വീണതിനൊപ്പം “അവൾക്കൊര്‌ വാക്കാ മിണ്ടീട്ട്‌ പോവായിരുന്നു....” എന്ന്‌ പുറകിൽ നിന്ന്‌ പറഞ്ഞ്‌ ഭാര്യ ഒരു ഉറപ്പിലെത്തിയെന്ന്‌ അയാളെ ബോധ്യപ്പെടുത്തി.

എന്തായാലും നീയാ ക്‌ടാവിന്റെ മൂറ്യൊന്ന്‌ നോക്ക്യേ....“

”എന്തൂട്ട്‌ നോക്കാൻ....“ ഓയൽ സാരിയിൽ ഒപ്പിയെടുക്കാൻ പറ്റാത്ത കണ്ണുനീരിനെ, കുനിഞ്ഞ്‌ സാരിപൊക്കി പാവടയിൽ തുടച്ച്‌ അവർ മൂക്കുവലിച്ചു.....

”ഏതാണ്ടൊരു നൗഷാദെന്നോ ഒരുത്തൻ അവൾക്കടെ മൊബൈലിലാ വിളിക്ക്യോയിരിന്ന്‌....“

”നൗഷാദാ....“ ഉണ്ടായേക്കാവുന്നതിൽ ഏറ്റവും സാധ്യത കുറഞ്ഞത്‌ എന്ന നിസ്സാരത ഏതൊരച്ഛനേയും പോലെ, ആദ്യം തോന്നിയെങ്കിലും പിന്നീടയാൾ ഞെട്ടി......

”ക്‌ടാങ്ങൾ ഫ്രണ്ട്‌സാ പറഞ്ഞപ്പോ....“

”ഫ്രണ്ട്‌സ്‌.....“ മഴയിലേയ്‌ക്ക്‌ ഒന്നുകൂടി ചാടിയിറങ്ങിയപ്പോൾ മാത്രം വീട്ടിൽ ഫോണുള്ളത്‌ ഓർത്ത്‌ തിരിച്ചു കയറി, പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്ക്‌ ആ വിവരം കൂടി പറഞ്ഞതിനുശേഷം ഇനിയിപ്പോൾ മറ്റൊന്നും ചെയ്യാനില്ല എന്നറിഞ്ഞ്‌ അയാളിരുന്നു.... മനസ്സിന്റെ നിസ്സംഗത ഉൾക്കൊള്ളാൻ കഴിയാതെ വിറയ്‌ക്കുന്ന ശരീരത്തോടെ ഹരിഹരസുതൻ പുലമ്പി.... ”ദൈവമേ... കുറ്റിക്കാട്ടിലെ ഞെരക്കം... ഭൂമിയിൽ കുറ്റിക്കാടുകളും, മറയും, ഇരുട്ടും ഉള്ളിടത്തോളം കാലം പെൺകുട്ടികൾ സുരക്ഷിതരല്ലെന്നാണോ....“

നിസ്സംഗത കുടഞ്ഞെറിഞ്ഞ്‌ മനസ്സ്‌ അതിലും ഉച്ചത്തിലൊന്ന്‌ ഞെരങ്ങി.....

പിറ്റേ ദിവസം... സ്‌റ്റേഷനിൽ നിന്നും വിളിച്ചതുകൊണ്ട്‌ അയാൾക്കു പോകേണ്ടി വന്നു.... ഏതെങ്കിലും അജ്ഞാത മൃതദേഹത്തിൽ നിന്നും മകളുടെ ശേഷിപ്പുകൾ കണ്ടു പിടിക്കെണ്ടതോ...., അല്ലെങ്കിൽ പലയിടങ്ങളിൽ നിന്നും കിട്ടിയ ശരീരഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചു വച്ചതിൽ അവളുടെ രൂപം വാർത്തെടുക്കേണ്ടതോ ആയ കടമയാണ്‌ താനാൽ നിർവ്വഹിക്കാൻ പോകുന്നത്‌ എന്ന വിചാരങ്ങളിൽ അയാളുടെ കാലുകൾ ഉടക്കി നടന്നു....

പക്ഷേ സ്‌റ്റേഷനിൽ ചെന്നപ്പോൾ, മീശയില്ലാതെ, രണ്ടു കൃതാവിൽ നിന്നും കറുത്തതോടൊഴുകി വന്ന്‌ കൂട്ടി മുട്ടിയ ഊശാന്താടി പയ്യൻമാർ രണ്ടെണ്ണം, പേടിയേക്കാൾ കൂടുതൽ പുതുതലമുറയുടെ മുഖമുദ്രയായ അസഹ്യത പ്രകടിപ്പിച്ച്‌ നിൽപ്പുണ്ടായിരുന്നു.

”ഹരിഹരാ.... ദാ ഇതാണ്‌ നൗഷാദ്‌....ക്‌ടാവിന്റെ, ഫോൺ ചെയ്യ്‌ണ ക്ലാസ്‌മേറ്റ്‌....“ കൂടുതൽ വെളുത്തവനെ ലാത്തികൊണ്ട്‌ തൊട്ട്‌ എസ്‌.ഐ. അറിയിച്ചു. ഉടനെ മറ്റവനേയും ചൂണ്ടിക്കാണിച്ചു....

”പിന്നിവൻ തൗഫിക്ക്‌.... മുക്കാലായതോണ്ട്‌ പൊക്കീതാട്ടാ.....“

അയാൾ രണ്ടു പേരേയും മാറി മാറി നോക്കി കൈകൂപ്പി........

”മക്കളെ... ന്റെ മോളെന്ത്യേടാ....?“ കൂടുതൽ അപേക്ഷിക്കാൻ കഴിയാത്തവിധം, തന്റെ നിസ്സാഹായതയിലലിഞ്ഞ്‌ അവർ, അവരുടെ പോക്കറ്റിൽ നിന്നോ, ഷർട്ടിനുള്ളിൽ നിന്നോ വിനീതയെ പുറത്തെടുത്ത്‌ തന്നേയ്‌ക്കും എന്ന്‌ അയാൾ വിശ്വസിച്ച്‌ പോയിരുന്നു.

പക്ഷേ അസഹ്യത അനിവാര്യമെന്നോണം ബഹിർഗമിച്ചു.......

”വിനീതേനെ എനിക്കറ്യാം.... പക്ഷേ ഒര്‌ ബന്ധൂല്ല്യാട്ടാ.... കാർന്നോര്‌ വെറുതേ വേണ്ടാത്ത പ്രശ്‌നുണ്ടാക്കരുത്‌....“

കൈ കൂപ്പിയതിനപ്പുറം അവന്റെ കാലുകൾ കനത്ത ബൂട്ടിൽ മറഞ്ഞിരിക്കുന്നത്‌ കണ്ട്‌ അയാൾ നിരാശപ്പെട്ടു.

”ഹരിഹരസുതനിങ്ങ്‌ടാ.... മാറ്യേ.... ഇനി ഞാൻ ചോദിക്ക്യാ.... കുഞ്ഞുങ്ങളേ... എവിടാ... ബൈക്കും, മൊബൈലും, കാശും....? ഇദൊക്കെ തന്നല്ലേ പറഞ്ഞു വിട്ടേക്കണത്‌...? ലൗ നിന്റേക്ക സ്വന്തം വക, ജിഹാദ്‌ അവന്മാർടേം.... അല്ലേടാ....?“

യുവത്വത്തിന്റെ ചോരത്തിളപ്പിന്‌ ചൂടേറുമെങ്കിലും വിവരം കുറയുമെന്ന്‌ നൗഷാദെന്നു പറയുന്നവൻ തെളിയിച്ചു....” എന്റടുത്ത്‌ കാശ്‌ കൊടുത്ത്‌ വാങ്ങ്യ ബൈക്കും, മൊബൈലുണ്ട്‌.... പുളിങ്കുരു പോലത്തെ നല്ല കാശാ കൊടുത്തത്‌ എന്റെ ബാപ്പാന്റെ ....“ ഓരോ പേരുമ്പറഞ്ഞ്‌ മുസ്‌ളീം ആങ്കുട്ടേയാള്‌ ലൈനടിക്കണ്ടാന്ന്‌ പ്രഖ്യാപിച്ചാൽ സമരം ചെയ്‌ത്‌ കളയും....”

അതു ശരിയാണല്ലോ എന്ന സംശയം വച്ചുകൊണ്ടു തന്നെയായിരുന്നു അടുത്ത നിമിഷം എസ്‌.ഐ. അവന്റെ പല്ലടിച്ചു തെറിപ്പിച്ചത്‌.... മതപ്രചാരണാർത്ഥമുള്ള വിശുദ്ധ യുദ്ധത്തിന്റെ പേരിൽ, പല്ലു നഷ്‌ടപ്പെട്ടവൻ വായിൽ നിന്നും ചോരയൊലിപ്പിച്ചു നിന്നു.... മറ്റവനാകട്ടെ ചോരത്തിളപ്പിനെയൊക്കെ ഊതിയാറ്റി, നാവുകൊണ്ട്‌ തന്റെ പല്ലുകളെ മുഴുവൻ ഒന്നു തഴുകി.

എസ്‌.ഐ. അയാളെ തോളിൽ പിടിച്ച്‌ പുറത്തേയ്‌ക്ക്‌ മാറ്റി നിർത്തി പറഞ്ഞു.

“കാര്യം ശര്യാട്ടാ ഹരിഹരാ... ഇവര്‌ മൂന്ന്‌ ദിവസമായിട്ട്‌ ക്ലാസ്‌ മൊടങ്ങീട്ടില്ല.... ഇവന്മാരെ ഇപ്പോ തന്നെ അങ്ങ്‌ വിടും.... നമുക്ക്‌ ഇനി വേറേ വഴി നോക്ക്യാലോ....താൻ പേടിക്കണ്ടറോ....”

‘പേടിക്കണ്ട’ എന്നു പറഞ്ഞതിൽ നിന്നുമാണ്‌, സത്യത്തിൽ പേടി, അതിന്റെ കൂർത്ത നഖങ്ങൾ കൊണ്ട്‌ മാന്തിപൊളിക്കാൻ തുടങ്ങിയത്‌.... സ്‌റ്റേഷനിൽ ഊരിയിട്ട ചെരുപ്പു മറന്ന്‌ ഹരിഹരസുതൻ പിന്നെയും മഴയിലേയ്‌ക്കിറങ്ങി നടന്നു തുടങ്ങി.

തനിയാവർത്തനങ്ങളുടെ സാധ്യതകൾ മനുഷ്യ ജീവിതത്തിൽ മാത്രമാണെന്നറിഞ്ഞ്‌, വഴിയരുകിലെ വെള്ളക്കെട്ടുകളിൽ ഏതെങ്കിലും വണ്ടിയുടെ ചക്രങ്ങളിൽ നിന്നുള്ള രക്തഛവിയുണ്ടോന്ന്‌ അയാൾ പരിശോധിച്ചു കൊണ്ടിരുന്നു.... ഒപ്പം കുറ്റിക്കാടുകൾക്കിടയിലേയ്‌ക്ക്‌ ഇറങ്ങി ചെന്ന്‌ മഴക്കാറു മറയിട്ട പകൽ വെളിച്ചത്തിൽ അരിച്ചു പെറുക്കി.... അങ്ങേയറ്റം, ഇറച്ചിക്കോഴിയുടെ പപ്പും, തൂവലുമെങ്കിലും.....!!!! ????.......

ജാനകി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.