പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മൃഗയ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചന്ദ്രബാബു പനങ്ങാട്‌

കണങ്കാലിൽ പഴുത്തുപൊട്ടിയ വ്രണം വിരിച്ചു കാട്ടിയിട്ട്‌ മുരുകൻ പറഞ്ഞു. ഇപ്പോൾ മൃഗയ, ഒരു വിനോദമല്ലാതായിട്ടുണ്ട്‌. താങ്കൾ എന്നെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ കാലുകളിൽ മാത്രമല്ല ശരീരം മുഴുവൻ വ്രണങ്ങൾ വിരിഞ്ഞ ഒരു പൂന്തോട്ടമായി ഞാൻ മാറുമായിരുന്നു.

മുരുകൻ വേട്ടയ്‌ക്കൊരുമകനാണ്‌. വേട്ടമൃഗമായവൻ അയാളെ വേട്ടയാടാൻ മറ്റൊരുവനുണ്ട്‌. അത്‌ അനന്തുവാകുന്നു. അനന്തു മുരുകന്റെ അനുജനാകുന്നു. മുരുകൻ കഴിഞ്ഞ ആറുമാസമായി കുന്നിൻമണ്ടയിലെ സ്‌നേഹാലയത്തിലായിരുന്നു. സ്‌നേഹം എന്നു പേരുളള ലായം. അതാണ്‌ മുരുകന്റെ വ്യാഖ്യാനം. കുതിരയോ, കഴുതയോ അല്ലായിരുന്നിട്ടും മുരുകൻ ലായത്തിലായി. അവിടെ അയാൾക്ക്‌ പച്ച റൊട്ടി ഓരോ മുറി വീതം രണ്ടുനേരം നൽകിപ്പോന്നു. രാത്രിയിൽ അയാൾക്കുവേണ്ടി പുഴുക്കൾ ചത്തുമലച്ച കഞ്ഞിയുണ്ടായിരുന്നു. അയാളെപ്പോലെ പത്ത്‌ പേരുണ്ടായിരുന്നു അവിടെ ജോലിക്കാരായിട്ട്‌. അല്ലെങ്കിൽ പത്ത്‌ മുരുകൻമാർ. എല്ലാവർക്കും കയ്യിലോ, കാലിലോ പഴുത്ത വ്രണമുണ്ടായിരുന്നു. അതായിരുന്നു ഐഡന്റിറ്റി.

മൂന്നു നിലകളും മുപ്പത്താറു മുറികളും ഇരുന്നൂറ്ററുപതു ആത്മീയ തടവുകാരുമുളള കൂടായിരുന്നു സ്‌നേഹാലയം. കക്കൂസ്‌ വൃത്തിയാക്കി വൃത്തിയാക്കി മുരുകന്‌ കൈകളുടെ മണം നഷ്‌ടപ്പെട്ടു. അയാൾ ആ വിനോദത്തിന്റെ താഴ്‌വരയിൽ നിന്ന്‌ എന്നോടൊപ്പം ഒളിച്ചുപോന്നതാണ്‌. ദിവസം രണ്ടുമുറി പച്ചറൊട്ടി നഷ്‌ടം. ചൂടുകഞ്ഞിയിലെ ചത്ത പുഴുക്കൾ ഭാഗ്യവാന്മാർ. സുവിശേഷം കേട്ട്‌ മുരുകന്റെ ചെവിയുടെ വൈഭവം പോയി. അതിപ്പോൾ എല്ലാ ശബ്‌ദങ്ങളെയും സംശയിക്കുന്നു. നിങ്ങൾ ദൈവത്തോട്‌ അടുക്കുമ്പോൾ മനുഷ്യരെ ഭയപ്പെട്ടവരാകുന്നു. ഇതാകുന്നു മുരുകന്റെ ദർശനം.

സ്‌നേഹാലയത്തിലെ ഒരു ചടങ്ങിൽ വച്ച്‌ മറ്റുളളവരെ സ്‌നേഹിക്കാനും അഭയം തേടുന്നവരെ രക്ഷിക്കാനും കൊടുത്ത എന്റെ ഉപദേശത്തിന്‌ അറംപറ്റി. എന്നെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവരുകയായിരുന്ന വണ്ടി തടഞ്ഞു നിർത്തിയിട്ട്‌ മുരുകൻ ചോദിച്ചു. “സ്വന്തം ഉപദേശം താങ്കളെങ്കിലും ചെവിക്കൊളളുമോ.”

എന്റെ ചിരി അയാൾക്ക്‌ അനുമതിയായി. അയാൾ വേഗം വണ്ടിയിൽ കയറി എന്നോടൊപ്പം പോരുകയായിരുന്നു.

വ്രണം തലോടിക്കൊണ്ട്‌ അയാൾ നന്ദിനിപ്പശുവിന്റെ കഥ പറഞ്ഞു. അയാളുടെ വീട്ടിൽ എന്നും നന്ദിനിപശു ഉണ്ടായിരുന്നു. ഒന്നു ചത്തു കഴിയുമ്പോഴേക്കും മറ്റൊന്ന്‌. എല്ലാം നന്ദിനി തന്നെ. നന്ദിനി ഒന്ന്‌, നന്ദിനി രണ്ട്‌ എന്നിങ്ങനെ. അതൊരു സ്ഥാനപ്പേരായി ചത്തുകെട്ടും പിറന്നും തുടർന്നുപോന്നു. പേരിടുന്നത്‌ അമ്മയായിരുന്നു. അമ്മയ്‌ക്ക്‌ അനന്തുവിനെക്കാൾ മുരുകനെ ആയിരുന്നു ഇഷ്‌ടം. മുരുകൻ എം.എ. ചരിത്രം പഠിച്ചുകൊണ്ടിരുന്നപ്പോൾ അനന്തു അറബിനാട്ടിൽ പോയി. മലയാളവും, ഇംഗ്ലീഷും പോയകാലത്തെ ചരിത്രവും കൊണ്ട്‌ കേടായ വണ്ടികൾ ഓടിക്കാൻ കഴിയില്ലെന്ന്‌ അവൻ ചെറുപ്പത്തിൽതന്നെ മനസ്സിലാക്കിയിരുന്നു. അനന്തുവിന്റെ വിരൽസ്‌പർശം ചത്തവണ്ടിയുടെ യന്ത്ര മനസ്സുകളെ ഉണർത്തിയോടിച്ചു. അവൻ അനന്തുമേശരി ആകുകയും അവനു ധാരാളം പണം ഉണ്ടാകുകയും ചെയ്‌തു. റിയാലും ഡോറളുമായി അവന്റെ അക്കൗണ്ടുകൾ വളർന്നുവന്നു. അനന്തു മുരുകന്റെ ചരിത്രപുസ്‌തകങ്ങളുടെ തടിപ്പുകണ്ട്‌ അറബിയിൽ ചിറികോട്ടി കാണിച്ചു.

അതേയ്‌, ഇയാളു പഠിച്ചു പുണ്ണാക്കു തിന്ന്‌ ഇനീം ജീവിതം തുടങ്ങുന്നതെന്നാ-

മുരുകൻ മേൽമീശ വായുടെ ഇരുവശത്തേക്കും മാടിയൊതുക്കിക്കൊണ്ടിരുന്നു. ഒരാൾ ജീവിതം എപ്പോഴാണ്‌ തുടങ്ങുന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ പിടികിട്ടിയില്ല. പക്ഷേ, അനന്തു അത്‌ കാണിച്ചുകൊടുത്തു. കല്യാണം കഴിക്കുന്ന ദിവസം തുടങ്ങുന്നതാണ്‌ ജീവിതം. അനന്തുവിന്റെ വിവാഹദിവസം വൈകിട്ട്‌ ചേട്ടന്‌ ഒരു ഗ്ലാസിൽ വൈറ്റ്‌ റം ഒഴിച്ചുകൊടുത്തിട്ട്‌ അനന്തു ഉപദേശിച്ചതങ്ങനെയായിരുന്നു. അടുത്ത ഒരു ദിവസം അനന്തു ആ ചരിത്ര പാഠശാലയിലേക്കു കയറിച്ചെന്ന്‌ നമസ്‌തേ പറഞ്ഞു. പുതുമോടിക്കാരന്റെ നമസ്‌തേ കേട്ട്‌ മുരുകൻ അതിശയിച്ചു. അയാൾ അപ്പോൾ വായിച്ചുകൊണ്ടിരുന്ന നോവൽ ബുക്കിലെ സംഭാഷണ ശൈലിയിൽ ഒരു ചോദ്യമിട്ടു.

ഇദെന്തുപറ്റി യെന്റെ അനന്ദങ്കുട്ടീ, ആകെ ഒരു ചേലുകേട്‌. മുരുകന്റെ ഭാഷ മാറിപ്പോയതുകേട്ട്‌ അനന്തു അന്ധാളിച്ചു.

കൊച്ചാട്ടന്റെ സമിസാരത്തിനൊരു വ്യത്യാസം. അമ്മേ, അമ്മച്ചിയേ.

ആ വ്യത്യാസം ഊതിപ്പെരുക്കി അനന്തു എല്ലാവരോടും പറഞ്ഞു നടന്നു.

മുരുകൻ കൊച്ചാട്ടനു പ്രാന്താ. തങ്കക്കൊടംപോലുളള എന്റെ പെണ്ണിനെ കണ്ടപ്പോ തൊടങ്ങീതാ ഓരോന്നിനും ഓരോ സമയമുണ്ടേ ഇപ്പം കണ്ടോ പ്രാന്താ-

അവനമ്മയോട്‌ ആലോചിച്ചു.

ആരെക്കൊണ്ടെങ്കിലും ഉഴിഞ്ഞു മാറ്റണം അമ്മ അനുകൂലിക്കാതിരുന്നപ്പോൾ അനന്തുവിന്‌ കോപം വന്നു. അവനും സൗദിക്കു തിരിച്ചുപോകണം. തങ്കക്കുടം കഴിയുന്നിടത്ത്‌ ഒരു ഭ്രാന്തനെ എങ്ങനെ വച്ചുകൊണ്ടിരിക്കും. തങ്കക്കുടവും അവനുംകൂടി അമ്മയോടു പടപ്പുറപ്പാടായി. അതു പറഞ്ഞപ്പോൾ മുരുകന്റെ ചിരിയിൽ കണ്ണീർ കാണാതായി. അനന്തുവിനെ പേടിച്ച്‌ അമ്മ വീടൊഴിഞ്ഞു പോയി. അമ്മയും കഴുത്തിലെ മൂന്നര പവനുളള ചെയിനുംകൂടി താമസം മാറി. മുരുകനു മുഴുഭ്രാന്ത്‌. മേൽമീശ തടവിക്കൊണ്ട്‌ അയാൾ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

നോക്ക്‌ പഠിച്ചതു കുറ്റമായോ. തൊഴിലില്ലാതെ, പട്ടിണി കിടക്കുമ്പോൾ പ്രതിഷേധിച്ചു പോയാൽ ഭ്രാന്താണെന്ന്‌ നിങ്ങൾ പറയും. എല്ലാവരും സാങ്കേതിക വിദ്യാഭ്യാസം ചെയ്‌താൽ മനുഷ്യത്വത്തിന്റെ കാര്യം ആരു നോക്കും.

അതു കേട്ടപ്പോൾ അയാൾക്കു ഭ്രാന്താണെന്നുതന്നെ എല്ലാവരും ഉറപ്പിച്ചു. മുരുകൻ പലവട്ടം ആശുപത്രി കയറിയിറങ്ങി. അനന്തു അയാളെ മുറിയിൽ പൂട്ടിയിടുകയും നിസ്സാരക്കുറ്റങ്ങൾക്കു ശിക്ഷിക്കുകയും ചെയ്‌തു. അനന്തുവിന്‌ എല്ലാറ്റിനും ധൃതിയാണ്‌. അവനു സൗദിക്ക്‌ തിരിച്ചു പോകേണ്ടതാണ്‌. മുരുകനു രണ്ടു പ്രാവശ്യം ഷോക്ക്‌ കിട്ടി. അയാളുടെ തലച്ചോറിന്റെ പതുപതുപ്പിൽനിന്നും ചരിത്രം അങ്ങനെ ഒഴിഞ്ഞുപോയി. അപ്പോൾ മുരുകൻ വർത്തമാനകാല ചരിത്രം പഠിക്കാൻ ശ്രമിച്ചു. അനന്തു സൗദിക്കു തിരിച്ചുപോയതിനുശേഷം അയാളുടെ തങ്കക്കുടത്തിന്‌ അയൽപക്കത്തുളള എക്‌സ്‌ മിലിട്ടറിക്കാരനോടുണ്ടായ പ്രണയത്തെക്കുറിച്ച്‌ മുരുകൻ നാട്ടുകാരോട്‌ വിളിച്ചുപറഞ്ഞു. വേട്ടയ്‌ക്കൊരു മകന്റെ നില കഷ്‌ടമെന്നുകണ്ട്‌ അമ്മ ഇടയ്‌ക്കിടെ തങ്കക്കുടത്തിന്റെ വീട്ടിൽ വിരുന്നുപോയി. മുരുകന്റെ മരുന്നിനു ഡോസ്‌ കൂടി. അമ്മ രഹസ്യമായി കൊണ്ടുചെന്ന ഭക്ഷണപൊതികൾ അയാൾ ആർത്തിയോടെ തിന്നു തീർത്തു. മയക്കുമരുന്നുകളുടെ മൂടാപ്പിനുളളിലും അയാൾ അമ്മയുടെ സ്‌നേഹം കണ്ടു. തങ്കക്കുടത്തിനെ ദുഷ്‌പേര്‌ കേൾപ്പിക്കാതെ നല്ലവനായി ജീവിക്കാൻ ഉപദേശിച്ചിട്ട്‌ അമ്മ പോയപ്പോൾ അവന്റെയുളളിൽ ചിരിപൊട്ടി. പൊട്ടിച്ചിരി കേട്ട്‌ അമ്മ തിരിച്ചുപോക്കിന്‌ വേഗത കൂട്ടി.

മുരുകനു വാശിയായിരുന്നു. മാലോകരെ വിശ്വസിപ്പിക്കാൻ തെളിവിനായി അയാൾ കാത്തിരുന്നു. അയാൾ തങ്കക്കുടത്തിന്റെ മുറിയിൽ ഒളിച്ചിരുന്നു. രാത്രിയിൽ എക്‌സ്‌ മിലിട്ടറിക്കാരൻ വാതിലിൽ മുട്ടിയപ്പോൾ തങ്കക്കുടം കതക്‌ തുറന്നുകൊടുത്തു. അവരുടെ രഹസ്യ സമാഗമത്തിന്‌ സാക്ഷിയായി നോക്കിനിന്ന്‌ മുരുകനുറക്കം വന്നു. മുന്നിൽ നടക്കുന്നതൊക്കെ സത്യമോ, മിഥ്യയോ എന്നയാൾക്ക്‌ മനസ്സിലായില്ല. അയാൾ അരണ്ട വെളിച്ചത്തിലൂടെ ഇഴഞ്ഞിഴഞ്ഞുചെന്ന്‌ തങ്കക്കുടത്തിന്റെ നഗ്നമായ പുറത്ത്‌ അടയാളമിട്ടു. പിറ്റേദിവസം ഓർമ്മിക്കാനായിരുന്നു അത്‌. മുരുകനെ തളളിമാറ്റിയിട്ട്‌ മുൻ പട്ടാളക്കാരൻ പുറത്തേക്കോടി. തങ്കക്കുടത്തിന്റെ നിലവിളി കേട്ട്‌ ഓടിക്കൂടിയവർ മുരുകനെ കെട്ടിയിട്ടു. അനന്തു ടെലഫോൺ ലൈനിലൂടെ ഉത്തരവുകൾ നൽകി. വീണ്ടുമുളള ഷോക്കുകൾ അയാളെ അവശനാക്കി. എല്ലാം ഉരുകിപ്പോവുകയായിരുന്നു. ഒന്നൊഴികെ, നന്ദിനി ഒരു കറമ്പിപ്പൈ ആണെന്നും അവൾ തന്നെ കൊല്ലാനിരിക്കുകയാണെന്നും അയാൾ മനസ്സിലാക്കി വച്ചിട്ടുണ്ട്‌.

ആശുപത്രിയിൽനിന്നും പോന്നതിനുശേഷം മുരുകന്റെ പ്രധാന ജോലി നന്ദിനിക്കു പുല്ലു പറിച്ചു കൊടുക്കുകയായിരുന്നു. നന്ദിനി-7 എന്ന പശുവായിരുന്നു അപ്പോൾ തൊഴുത്തിന്റെ അധികാരി. അവൾ ഒരു ദുഷ്‌ടയും മൂശേട്ടയുമായിരുന്നു എന്നത്‌ പ്രസിദ്ധമാണ്‌. പുല്ലു നീട്ടുന്ന അയാളുടെ കൈകളിലേക്ക്‌ അവൾ രൂക്ഷമായി ചീറ്റുമായിരുന്നു. ഒരുദിവസം പാടത്തേക്ക്‌ നോക്കിയിരുന്ന്‌ അവിടെ എന്തുകൊണ്ടാണ്‌ താമര വിരിയാത്തതെന്ന്‌ വിചാരിച്ച്‌ വിഷാദിച്ചുപോയ മുരുകന്റെ പുറകിൽ ആ ചീറ്റൽ മുഴങ്ങി. ഒഴിഞ്ഞുമാറും മുമ്പുതന്നെ നന്ദിനി-7 അയാളെ കുത്തിമറിച്ചിട്ടു. ഒടുക്കത്തെ മറിച്ചിലായിരുന്നു സാർ അത്‌. ആ മറിച്ചിലിൽ ഞാൻ തങ്കക്കുടത്തിന്റെയും ജാരന്റെയും മുഖങ്ങൾ കണ്ടു.

പാടത്തു വെളളമുണ്ടായിരുന്നതുകണ്ട്‌ നന്ദിനി-7 അതിലേക്ക്‌ ചാടിയില്ല. മുരുകൻ വെളളത്തിൽ പതപ്പിച്ചു കിടന്നു രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടപ്പോൾ അയാൾ ആ വീട്ടിലേക്കു പോകാനില്ലെന്നുറച്ചു. അപ്പോഴാണ്‌ ഗബ്രിയേൽ രക്ഷകന്റെ വേഷത്തിലെത്തിയത്‌. ഗബ്രിയേൽ ഒരിടയനാകുന്നു. അയാൾക്ക്‌ പക്ഷെ ആടുകൾ ഉണ്ടായിരുന്നില്ല. കഷ്‌ടപ്പെടുന്ന മുരുകനെ സൗഖ്യമാക്കാനായി അയാൾ സ്‌നേഹാലയത്തിലേക്കു നയിച്ചു. മുരുകന്‌ അപ്പോഴും എപ്പോഴും ഭയം നന്ദിനിപ്പശുവിനെയായിരുന്നു. ഒന്നുകിൽ അവൾ കൊല്ലണം. അല്ലെങ്കിൽ സ്‌നേഹാലയത്തിലെ ക്ലോസറ്റിൽ തലയറഞ്ഞു ചാവണം. ഏതു വേണം. അതറിയാൻ അന്ത്യവിധി നാളുവരണം.

മുരുകന്‌ ക്ഷമയില്ല സാർ.

അമ്മയുടെ സാന്ത്വനം പോലൊരു മരുന്നു കണ്ടുപിടിച്ചിട്ടില്ലെന്ന എന്റെ അറിവ്‌ ഞാൻ മുരുകനു ഉപദേശിച്ചു കൊടുത്തു. മുരുകനു വിശ്വാസം വന്നില്ല.

ആഹോ... നേരോ, നേരാ. എന്റെ അമ്മയെന്നെ സ്വീകരിക്കുമോ.

എന്നോട്‌ വഴിയിൽ കാത്തുനിൽക്കാൻ പറഞ്ഞിട്ട്‌ അയാൾ സഹോദരിയുടെ വീട്ടിൽ കയറിച്ചെന്നു. ആ വീടുണരുന്നത്‌ കാണാനായി ഞാൻ കാത്തുനിന്നു. അയാൾ വാതിൽക്കൽ എത്തിയതും വീടിന്റെ എല്ലാ വാതിലുകളും ജാലകങ്ങളും അടഞ്ഞുപോയി. അയാൾ അമ്മയെ വിളിച്ചു.

ഞാൻ വന്നു അമ്മേ.

ആരും എത്തിയില്ല. അയാളുടെ ഒച്ചയുയർന്നപ്പോൾ അടഞ്ഞ വാതിലിനപ്പുറത്തുനിന്ന്‌ ഒരു സ്‌ത്രീ വിളിച്ചുപറഞ്ഞു. മുരുകാ, നീയീ വീട്ടിൽ കയറരുത്‌. ഞങ്ങൾ അനന്തുവിന്റെ സഹായംകൊണ്ടാണ്‌ കഴിയുന്നത്‌. അത്‌ അമ്മയല്ലെന്നയാൾക്ക്‌ ഉറപ്പുണ്ടായിരുന്നു. അയാൾ അതുകൊണ്ട്‌ വീണ്ടും വീണ്ടും അമ്മയെ വിളിച്ചു. അപ്പോൾ അമ്മയുടെ ശബ്‌ദം കേട്ടു. ഇറങ്ങിപ്പോടാ.

മുരുകൻ ഗുളികകൾ വെട്ടിവിഴുങ്ങാതെ മയങ്ങിപ്പോയി. അയാൾ തളർച്ചയോടെ പടിയിറങ്ങി. എന്റെയടുത്തേക്ക്‌ വന്നുഃ വയ്യാ സാർ. എന്റെ അമ്മ ഇപ്പോൾ നന്ദിനി നമ്പർ-8 ആണ്‌.

മുരുകനു പോകേണ്ടിയിരിക്കുന്നു. ഞാൻ കൂടി ചെല്ലണമെന്നാണ്‌ ആവശ്യം.

ഒരു ധൈര്യത്തിന്‌. താങ്കളെ ഞാൻ അധികം ബുദ്ധിമുട്ടിക്കുകയില്ല.

എന്റെ മറുപടിക്കു കാത്തുനിൽക്കാതെ ആവുന്നത്ര വേഗത്തിൽ നടന്നു. അല്ല ഓട്ടമായിരുന്നു. എത്രനേരം ഓടാൻ കഴിയും. ഞാൻ ടാക്‌സി വിളിച്ചു. ഞങ്ങൾ മിണ്ടാതെ അതിനുളളിലിരുന്ന്‌ ആ ദൂരമത്രയും താണ്ടുകയായിരുന്നു. ഒടുവിൽ വിശാലമായ മൈതാനത്ത്‌ കാർ നിന്നു. അതിനപ്പുറം കുന്നു തുടങ്ങുകയാണ്‌. അവിടേക്ക്‌, ഭംഗിയുളള പൂന്തോട്ടത്തിലൂടെയുളള പാത. മുരുകൻ എന്നെ വിട്ടു വേഗത്തിലോടി. സ്‌നേഹിതാ, നിങ്ങൾ ഇനിയും വരേണ്ടതില്ല. തിരിച്ചുപോകൂ ഒരായിരം നന്ദി. ഇതാ പൂക്കൾ വിരിയുന്നത്‌ കണ്ടില്ലേ. മുരുകൻ പൂന്തോട്ടമായി.

വിലാസംഃ സാരംഗി, മേലൂട്‌, അടൂർ. ഫോൺഃ 9446391877.

ഇ.മെയിൽ ഃ സലമണകനമങ്ങമങ്ങയഠദരക“റമലൂ​‍ൂഭസൂട

ചന്ദ്രബാബു പനങ്ങാട്‌

1960-ൽ പന്തളത്തിനടുത്ത്‌ പനങ്ങാടിൽ ജനിച്ചു. രണ്ടു പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌-ഇരുൾ പെയ്യുന്ന സൂര്യൻ (നോവൽ), അമ്മ കണ്ട കര (കഥകൾ). ഇപ്പോൾ തപാൽവകുപ്പിൽ ജോലി ചെയ്യുന്നു.

വിലാസം

ചന്ദ്രബാബു പനങ്ങാട്‌,

സാരംഗി ,

മേലൂട്‌, അടൂർ.


E-Mail: chandrababu_pgd@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.