ചിരപരിചിതമായ നോവൽ നിർവ്വചനങ്ങളെ വൈയക്തികവും നീതിയുക്‌തവുമായ അനുഭവങ്ങളിലൂടെ മറികടക്കുന്ന നോവലാണ് ശ്രീ. ഇളമത ജോണിന്റെ ‘ബുദ്ധൻ’. നോവലിന്റെ ആരംഭത്തിൽ ശ്രീ. മുഞ്ഞിനാട് പത്‌മകുമാർ എഴുതുംപോലെ മാറിമാറി ഭരിക്കപ്പെടുന്ന രണ്ടു ഹൃദയങ്ങൾ ബുദ്ധനുണ്ട്. പ്രത്യക്ഷത്തിൽ അഹിംസയുടെയും ശാന്തിയുടെയും സ്ഥലികളിലൂടെയാണ് ബുദ്ധൻ നമ്മുടെ ഹൃദയങ്ങളിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ബുദ്ധചൈതന്യത്തിന്റെ ഉളളിലാകെ അശാന്തിയുടെ സ്‌ഫോടനപരമ്പരകളുണ്ട്. പ്രപഞ്ചാനുഭവങ്ങളെ ഒരു സ്ഥിതപ്രജ്‌ഞ്ഞന്റെ ദാർശനിക കാഴ്‌ചകളിലൂടെയാണ് ബുദ്ധൻ നോക്കിക്കാണുന്നത്. ഇത്തരമൊരു അനുഭവത്തിന്റെ ഉദാത്തമായ തലം ‘ബുദ്ധ’നിലൂടെ ശ്രീ ഇളമത അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.
പുതിയ കാലത്ത് ബുദ്ധനെ അടിസ്ഥാനമാക്കിയൊരു നോവൽ ഉണ്ടാവുക എന്നതുതന്നെ ഒരനുഭവമാണ്. പ്രാക്‌തമായ കാലത്തെ സത്യസന്ധവും ആർജ്ജവവുമായ ഭാഷയിലൂടെ അവതരിപ്പിക്കുക ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്. ചരിത്രസ്ഥലികളിലൂടെ, നരവംശശാസ്‌ത്രത്തിന്റെ സാധ്യതകളിലേക്കും അവിടെ നിന്ന് മനുഷ്യാവസ്ഥയുടെ വിഭിന്നാനുഭവങ്ങളുലേക്കും ഇളമതയുടെ ബുദ്ധൻ ഒഴുകിപ്പോകുന്നു.
ഇത്തരം ചരിത്രാന്വേഷണങ്ങൾ ഇനിയും ശ്രീ ഇളമതയിൽ നിന്നുണ്ടാകട്ടെ.
“കാളിദേവിയുടെ ഭയാനകമായ വലിയ വിഗ്രഹം കറുത്ത കരിങ്കൽപാറയിൽ കൊത്തിവച്ചിരിക്കുന്നു. ആരെയും ഭയചകിതരാക്കും. ഭീകരതയുടെ സംഹാര താണ്‌ഡവം ചെയ്‌തു നിൽക്കുന്ന പ്രതിമ. അരമാത്രം മറച്ച നഗ്‌നയായ ദേവി. ഇരുപുറങ്ങളിലേക്കും നീണ്ടിറങ്ങുന്ന തേറ്റപ്പല്ലുകൾ. രക്തനിറമുളള നീണ്ടിറങ്ങിയ നാവ്, നാലുകൈകൾ, ഇടത്തെ കൈകളിൽ ഖഡ്‌ഗം, ത്രിശൂലം, വലതുകൈകളിൽ അസുരന്റെ അറുത്ത ശിരസ്സ്, അനുഗ്രഹം ചൊരിയുന്ന കൈക്കുമ്പിൾ.
നിലം പതിച്ചു കിടക്കുന്ന പരമശിവന്റെ നെഞ്ചിലും, തുടയിലും ചവുട്ടി നിൽക്കുന്ന രൗദ്രഭാവമാർന്ന കാളീദേവി.
ഞാനഭ്യസിച്ച ഋഗ്വേദ ചിന്തങ്ങൾ എന്റെ മനസ്സിലോടി. വേദത്തിൽ കൂരിരുട്ടിന്റെ ദേവിയായി അഗ്നി പുറപ്പെടുവിക്കുന്ന നാവുമായി കാളീദേവി ഭീകരരൂപിയായി നിൽക്കുന്നു.
മഹാദേവീ ദുർഗ്ഗയുടെ ഒരു ഭീകരരൂപം. അല്ലെങ്കിൽ മഹാസുന്ദരിയായ പാർവ്വതിയുടെ മറ്റൊരു രൂപം.”
ബുദ്ധൻ (നോവൽ)
ഇളമത ജോൺ
കൈരളി ബുക്‌സ്, കണ്ണൂർ
വില - 120.00