വിയർപ്പോടെ ഭക്ഷിക്കാൻ
ഞാൻ, നിനക്കപ്പമായി;
ദാഹനേര,ത്തി-
ളനീരായി;
മഴയത്ത്
കുടയും,
മഞ്ഞിൽ
പുതപ്പും,
കണ്ണിൽ വിളക്കുമായി;
പക്ഷെ......!
* * * * * * *
നാളെ-
വിധിന്യായ വേളയിൽ
നീ ഉണർന്നിരിക്കുക,
വീഞ്ഞും ഈന്തപ്പഴവും
ഭുജിച്ച്
മനസ്സ് തണുപ്പിക്കുക;
പിന്നെ,
ഒരു പ്രാർത്ഥന......
പുലർച്ചക്ക് കുരിശാരോഹണം;
നീ, മൂകസാക്ഷി.
കരൾ പിളർന്ന്
കുരിശ് മുത്തി വരുന്ന
ചോര കാൺകെ
പിന്തിരിഞ്ഞേക്കുക;
ഒടുവിലത്തെ
സങ്കീർത്തനം ചൊല്ലി
ഒരൊലീവിലയറുത്ത്
ഓർമ്മകൾക്ക് ബലി;
ശുഭം.
ക്രൂശിതൻ-
നിനക്കാരുമായിരുന്നില്ല!
ഇനിയവൻ
ചരിത്രത്തിന്റെ
തിരുശേഷിപ്പ്....
നീയോ,
ജീവിതത്തിന്റെ പരിഛേദം!
|
ചന്ദ്രൻ ആലക്കര ഏറെക്കുറെ എല്ലാത്തരം വായനയും, ചെറുപ്പം മുതൽ. നിർദ്ധനകുടുംബം. 45 വയസ്സ്. സ്‌കൂളിലെ സാഹിത്യസമാജങ്ങളിൽ സജീവമായിരുന്നു. സ്‌കൂൾവിട്ട്, അമെച്വർ സമിതികൾക്കു വേണ്ടി നാടകങ്ങൾ എഴുതുക, അഭിനയിക്കുക, ഗാനങ്ങൾ രചിക്കുക, സംവിധാനം ചെയ്യുക. ആനുകാലികങ്ങളിൽ കൊച്ചുകൊച്ച് രചനകൾ. കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുമായിരുന്നു. ആകാശവാണി തൃശൂർ നിലയത്തിൽ നാടകങ്ങൾക്ക് ശബ്‌ദം നല്‌കാറുണ്ട്. നിലയത്തിലെ അഭിനേതാക്കളുടെ ലിസ്‌റ്റിലുണ്ട്. സംസ്‌ഥാന ജലഗതാഗത വകുപ്പിൽ, എറണാകുളം ജെട്ടിയിലുളള റീജണൽ ആഫീസിൽ ജോലി ചെയ്യുന്നു.
അച്‌ഛൻ, അമ്മ, ഭാര്യ, രണ്ട് പെൺമക്കൾ.
വിലാസംഃ
ചന്ദ്രൻ ആലക്കര
വേങ്ങൂർ പി.ഒ.
പിൻ- 683 546
പെരുമ്പാവൂർ.
|